ന്യൂഡൽഹി: അയോദ്ധ്യയിൽ പുതുതായി ഒരുങ്ങുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഈ മാസം 15ന് നടത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വർഷം ജനുവരി 22നാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം നടത്തുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപനം. മര്യാദ പുരുഷോത്തം ശ്രീ റാം ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിലാണ് വിമാനത്താവളം ഒരുങ്ങുന്നത്. സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ,സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് സർക്കാരിന്റെയും പ്രഖ്യാപനമനുസരിച്ച് അയോദ്ധ്യ ഇന്ത്യയുടെ പുതിയ പ്രതിരൂപമായി ഉയർന്നുവരികയാണെന്ന് വികെ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവളത്തിൽ അയോദ്ധ്യയുടെ സാംസ്‌കാരിക തനിമ പ്രതിഫലിപ്പിക്കാനുളള ശ്രമം നടത്തിയിട്ടുണ്ടെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
മുൻപ് അയോദ്ധ്യയിൽ 178 ഏക്കർ വിസ്തൃതിയിൽ വിമാനത്താവളം ഉണ്ടായിരുന്നു. ഇപ്പോൾ ഇത് വലിയ സൗകര്യങ്ങളുളള അന്താരാഷ്ട്ര വിമാനത്താവളമായി മാറുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പദ്ധതിക്കായി സർക്കാർ 821 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ടായിരുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു .അയോദ്ധ്യയുടെ വികസനം നടപ്പാക്കുന്നതിനൊപ്പം തന്നെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
65,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട ടെർമിനലിന്റെ നിർമാണം നടക്കുന്നത്. മണിക്കൂറിൽ ഒരേസമയം രണ്ട് മുതൽ മൂന്ന് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ സാധിക്കും. രണ്ടാംഘട്ടത്തിൽ റൺവേയുടെ നീളം 3700മീറ്ററായി വർദ്ധിപ്പിക്കും.ടെർമിനലിന്റെ വിസ്തീർണം അഞ്ച് ലക്ഷം ചതുരശ്ര അടിയിലാണെന്നാണ് ലഭിക്കുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |