ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ വിജയത്തിലേക്കുള്ള കുതിപ്പിലാണ് കോൺഗ്രസ്. തൊട്ടുപിന്നാലെയുണ്ടെങ്കിലും നിനച്ചിരിക്കാതെ കിട്ടിയ തിരിച്ചടിയുടെ ഞെട്ടലിലാണ് ഭരണപക്ഷമായ ബിആർഎസ്. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ഒരിടത്ത് തോൽവിയുടെ വക്കിലാണ്.
വൻ പോരാട്ടം നടന്ന കാമറെഡ്ഡി മണ്ഡലത്തിൽ അട്ടിമറി വിജയത്തിലേയ്ക്ക് കുതിക്കുകയാണ് ബിജെപി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു (കെസിആർ) മത്സരരംഗത്തുള്ള മണ്ഡലമാണ് കാമറെഡ്ഡി. ലീഡ് നിലയിൽ മുന്നിലുണ്ടായിരുന്ന കോൺഗ്രസിന്റെ തുറുപ്പ് ചീട്ടായ രേവന്ത് റെഡ്ഡിയെയും കെസിആറിനെയും പിന്നിലാക്കി ബിജെപിയുടെ കെ വെങ്കട്ട രമണ റെഡ്ഡി വിജയത്തിനരികിലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തോടെ ഉത്തംകുമാർ റെഡ്ഡി പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ തലപ്പത്തേക്ക് 2017ൽ രേവന്ത് റെഡ്ഡിയുടെ എത്തുന്നത്.
തെലങ്കാനയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയത്തിന്റെ പകുതി വഴിയിൽ കോൺഗ്രസ് എത്തിക്കഴിഞ്ഞു. 119 മണ്ഡലങ്ങളിൽ 63 ഇടത്ത് മുന്നിലുള്ള കോൺഗ്രസ് 14 സീറ്റുകൾ പിടിച്ചെടുത്തു. ബിആർഎസിന് ഏഴ് സീറ്റുകളിൽ മാത്രമാണ് ഇതുവരെ വിജയിക്കാനായത്. 40 സീറ്റുകളിൽ ബിആർഎസ് ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം, തോൽവി അംഗീകരിക്കുന്നതായി കെ ചന്ദ്രശേഖർ റാവുവിന്റെ മകനും തെലങ്കാന മന്ത്രിയും ബിആർഎസ് വർക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവു പറഞ്ഞു. 'ഇന്നത്തെ ഫലത്തിൽ സങ്കടമില്ല, പക്ഷേ ഞങ്ങൾക്ക് പ്രതീക്ഷിച്ച നിലയിൽ എത്താൻ സാധിക്കാത്തതിൽ തീർച്ചയായും നിരാശയുണ്ട്. ഇത് ഒരു പാഠമായി എടുക്കുകയും ഞങ്ങൾ തിരിച്ചുവരുകയും ചെയ്യും. ജനവിധി നേടിയ കോൺഗ്രസ് പാർട്ടിയ്ക്ക് അഭിനന്ദനങ്ങൾ. നിങ്ങൾക്ക് ആശംസകൾ നേരുന്നു'- കെ ടി രാമറാവു സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ബിആർഎസിന് തുടർച്ചയായി രണ്ട് തവണ ഭരണം നൽകിയതിന് തെലങ്കാനയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |