വാഗ്ദാനം ചെയ്ത കോൺഗ്രസ് അദ്ധ്യക്ഷ പദവിപോലും തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പദത്തിൽ എന്നും തുടരാമെന്ന അശോക് ഗെലോട്ടിന്റെ അഹന്തക്കേറ്റ തിരിച്ചടിയായി രാജസ്ഥാൻ തിരഞ്ഞെടുപ്പ് ഫലം. സച്ചിൻ പൈലറ്റ് അടക്കമുള്ളവരെ മാറ്റിനിറുത്തി തന്റെ പ്രതിച്ഛായ വച്ചാണ് ഗെലോട്ട് വോട്ട് ചോദിച്ചത്. പുതിയ കാലത്തിനനുസരിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ നവീകരിക്കാനോ, ജനമനസ് അറിഞ്ഞ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനോ തയ്യാറായില്ല. അടുത്ത മുഖ്യമന്ത്രി താൻ തന്നെ എന്ന തരത്തിൽ എല്ലാം സ്വയം തീരുമാനിക്കുകയായിരുന്നു.
സച്ചിൻ പൈലറ്റിനെ കൂടെ നിറുത്തണമെന്ന ഹൈക്കമാൻഡിന്റെ നിർബന്ധത്തിന് വഴങ്ങിയെങ്കിലും ഒന്നിച്ച് പ്രചാരണത്തിനിറങ്ങാൻ തയ്യാറായില്ല.
ഇവരുടെ തമ്മിലടി കാരണം പാർട്ടിക്കുണ്ടായ മോശം പ്രതിഛായയും ഭരണവിരുദ്ധ വികാരവും മറികടക്കാൻ സൗജന്യ വാഗ്ദാനങ്ങളും ക്ഷേമപദ്ധതികളും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രഖ്യാപിച്ചെങ്കിലും ജനം വിശ്വാസത്തിലെടുത്തില്ല. നേരത്തെ പ്രഖ്യാപിച്ച വാഗ്ദാനങ്ങളെവിടെ എന്ന മറുചോദ്യമാണ് ബി.ജെ.പി പ്രചാരണ ആയുധമാക്കിയത്. കോൺഗ്രസ് പ്രകടന പത്രിക വെറും വാഗ്ദാന പെരുമഴയെന്ന പരിഹാസവും കേട്ടു. ബി.ജെ.പിയുടെ സങ്കൽപ് പത്രയിലെ വാഗ്ദാനങ്ങൾ സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവരെയും തൃപ്തിപ്പെടുത്തുന്നതെന്ന് വിലയിരുത്തപ്പെട്ടു.
ഗുജ്ജർ മേഖലയായ കിഴക്കൻ രാജസ്ഥാൻ അനുകൂലമായി നിന്നതാണ് ഇത്തവണ ബി.ജെ.പിക്ക് വിജയമൊരുക്കിയതെന്നും കരുതുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖല കോൺഗ്രസിനൊപ്പമായിരുന്നു. ആംആദ്മി പാർട്ടി അടക്കം ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾ കോൺഗ്രസിനൊപ്പം നിൽക്കാതെ ഒറ്റയ്‌ക്ക് മത്സരിച്ചതും തങ്ങൾക്ക് ഗുണം ചെയ്തെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു.
എല്ലാ കണ്ണുകളും
വസുന്ധരയിലേക്ക്
അഞ്ചു വർഷത്തിനുശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക് ബി.ജെ.പി തിരിച്ചുവരുന്നതോടെ എല്ലാ കണ്ണുകളും മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയിലേക്കാണ്. രണ്ട് പതിറ്റാണ്ടോളം രാജസ്ഥാനിൽ പാർട്ടിയുടെ മുഖമായിരുന്ന ഈ രാജകുടുംബാംഗത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിനിറുത്തുമോ?, അതുണ്ടായാൽ അവരുടെ അടുത്ത നീക്കമെന്താവും? ആകാംക്ഷയിലാണ് അണികൾ.
വലിയ സ്വാധീനമുള്ള വസുന്ധരയെ വെട്ടിനിരത്താനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |