ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തിന്റെ വസതിയിൽ ഇന്നു വിളിച്ച 'ഇന്ത്യാ' മുന്നണി യോഗം മറ്റു കക്ഷി നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ മാറ്റി വച്ചു. അതേസമയം, ഡിസംബർ 17ന് പാർട്ടി അദ്ധ്യക്ഷൻമാരുടെ യോഗം ചേരുമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് ലല്ലു പ്രസാദ് യാദവ് അറിയിച്ചു.
ലോക് സഭാ സീറ്റു ചർച്ചയിലേക്ക് കടക്കാനാണ് യോഗം വിളിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തും ദയനീയ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് ഘടകകക്ഷികളുടെ നിലപാട് തിരിച്ചടിയായി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുന്നണിക്കു വേണ്ടി മുൻകൈ എടുത്ത ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യു.പിയിലെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെ പ്രമുഖർ അസൗകര്യം അറിയിക്കുകയായിരുന്നു.മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്നാണ് മമത അറിയിച്ചത്. ചെന്നൈയിലെ പ്രളയമാണ് സ്റ്റാലിന് അസൗകര്യമായത്. പ്രതിനിധികളെ അയയ്ക്കാമെന്നാണ് നിതീഷ് കുമാറും അഖിലേഷ് യാദവും അറിയിച്ചത്.
ഹിന്ദി മേഖലയായ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ് ഗഢിലും ഒറ്റയ്ക്ക് അധികാരം പിടിക്കുമെന്ന് കണക്കു കൂട്ടിയ കോൺഗ്രസ്, മുന്നണിയിലെ മറ്റു കക്ഷികളുമായി നിയമസഭാ സീറ്റ് പങ്കിടാൻ തയ്യാറായിരുന്നില്ല. ഇതിൽ കടുത്ത അമർഷത്തിലായിരുന്നു എസ്.പിയും ആം ആദ്മിയും അടക്കമുള്ള കക്ഷികൾ.
ഇന്ത്യാ മുന്നണി രൂപീകരിച്ച ശേഷം സീറ്റ് ധാരണ സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല. കോൺഗ്രസിന് ഇക്കഴിഞ്ഞ അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് താല്പര്യമെന്ന് നിതീഷ് കുമാർ കുറ്റപ്പെടുത്തിയിരുന്നു. അതിൽ ജയിച്ച് മുന്നണിയിൽ ആധിപത്യം ഉറപ്പിക്കാമെന്നാണ് കോൺഗ്രസ് കണക്കു കൂട്ടിയത്.
കോൺഗ്രസിന് ശക്തി ഇല്ലെന്ന് വിമർശനം
1. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ തോറ്റതോടെ ഹിന്ദി ബെൽറ്റിൽ ബി.ജെ.പിയോട് എതിരിടാൻ കോൺഗ്രസിന് കഴിവില്ലെന്ന് ഇന്ത്യാ മുന്നണിയിൽ വിമർശനം.
2. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ബെൽറ്റ് നിർണായകമായതിനാൽ കോൺഗ്രസിന്റെ ദൗർബല്യം തിരിച്ചറിഞ്ഞ് ബി.ജെ.പി വിരുദ്ധ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്ന ചിന്താഗതിക്ക് മുൻതൂക്കം.
3. മദ്ധ്യപ്രദേശിൽ കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സീറ്റ് ധാരണ പാളിയത് വൻ വീഴ്‌ചയാണെന്ന് പ്രതിപക്ഷ നേതാക്കൾ . ആംആദ്‌മി, സി.പി.എം പാർട്ടികളും ഒറ്റയ്‌ക്കാണ് മത്സരിച്ചത്.
രാഹുലിന്റെ പ്രീതി കൊണ്ട്
നേതാക്കളായവർ വേണ്ട
1.ചില നേതാക്കൾ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രീതി സമ്പാദിച്ച് നേതൃത്വത്തിൽ പറ്റിക്കൂടുകയാണെന്ന വിമർശനം കോൺഗ്രസിൽ ശക്തം.
2. ബി.ജെ.പിയുടെ സംഘടനാ ശക്തിയെ നേതാക്കളുടെ പ്രസംഗം കൊണ്ട് നേരിടാൻ ശ്രമിച്ചതാണ് മദ്ധ്യപ്രദേശിൽ തോൽവിയുടെ ആക്കം കൂട്ടിയതെന്ന് വിമർശനം. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണമുണ്ടായിട്ടും അടിത്തറ തകർന്നു.
3. കർണാടകയ്‌ക്കു പിന്നാലെ തെലങ്കാനയിലും വിജയിച്ച പാർട്ടിക്ക് ഹിന്ദി ബെൽറ്റിന്റെ സമവാക്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല.സംഘടനാ ജനറൽ സെക്രട്ടറിയായി ഉത്തരേന്ത്യൻ നേതാവ് വേണമെന്ന ആവശ്യം വീണ്ടും ശക്തം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |