ഇരിങ്ങാലക്കുട : 31 വർഷമായിട്ടും ഉപയോഗശൂന്യമായ നഗരസഭാ മിനി ബസ് സ്റ്റാൻഡിനെക്കുറിച്ച് നവകേരള സദസിൽ പരാതി നൽകാനൊരുങ്ങി നാട്ടുകാർ. ബസ് സ്റ്റാൻഡിൽ സ്ഥലമില്ലാതെ റോഡരികുകളിൽ ബസുകൾ പാർക്ക് ചെയ്യുമ്പോഴും ലക്ഷങ്ങൾ ചെലവഴിച്ച് ഇരിങ്ങാലക്കുട മാർക്കറ്റിൽ നഗരസഭ നിർമ്മിച്ച മിനി ബസ് സ്റ്റാൻഡ് 31 വർഷം പിന്നിട്ടും ഉപയോഗപ്രദമാക്കാനായില്ലെന്നാണ് പരാതി. മാർക്കറ്റിന്റെ വളർച്ചയ്ക്കും നഗരത്തിലെ ഗതാഗതകുരുക്കിനും പരിഹാരമായി നിർമ്മിച്ച മിനി ബസ് സ്റ്റാൻഡ് ഇപ്പോൾ കാടുകയറി അറവുമാടുകളെ കെട്ടുന്നതിനും പച്ചക്കറികളും മറ്റുമായി വരുന്ന ലോറികൾ പാർക്ക് ചെയ്യുന്നതിനുമുള്ള സ്ഥലമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. മാർക്കറ്റ് പ്രദേശത്തെ വികസനത്തിന് ഏറെ പ്രതീക്ഷ നൽകി 1992 ജൂലായ് 18ന് അന്നത്തെ നഗരസഭാ ചെയർമാനായ അഡ്വ. ടി.ജെ. തോമസാണ് മിനി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഹോൾട്ടിംഗ് സ്റ്റേഷനായും മിനി സ്റ്റാൻഡ് ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു. നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിന്നും എത്തിച്ചേരുന്ന ബസുകൾ ബസ് സ്റ്റാൻഡിലെത്തി അവിടെ നിന്നും ഠാണാ, ജനറൽ ആശുപത്രി വഴി മിനി സ്റ്റാൻഡിലെത്തണമെന്നും കിഴക്കുഭാഗത്തുനിന്നും വരുന്ന ബസുകൾ മിനി സ്റ്റാൻഡിൽ എത്തിച്ചേർന്ന് തെക്കേ അങ്ങാടി, ചന്തക്കുന്ന്, ഠാണ, ക്രൈസ്റ്റ് കോളേജ് റോഡ് വഴി ബസ് സ്റ്റാൻഡിലെത്തുകയും ചെയ്യണമെന്നായിരുന്നു അന്നത്തെ നിർദ്ദേശം. ഉദ്ഘാടനം കഴിഞ്ഞ് ആദ്യദിനങ്ങളിൽ ഇത് പാലിക്കപ്പെട്ടെങ്കിലും പിന്നീട് ബസുടമകളും ജീവനക്കാരും ഇത് അവഗണിക്കുകയായിരുന്നു. നഗരസഭയോ പോലീസോ മറ്റ് ജനപ്രതിനിധികളോ അതിന് വേണ്ടത്ര പ്രാധാന്യം നൽകാതിരുന്നതും തിരിച്ചടിയായി. ഉപയോഗിക്കാതായതോടെ മിനി ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡുകളെല്ലാം തുരുമ്പെടുത്ത് നശിച്ചു. പരിസരങ്ങളെല്ലാം കാടുകയറി. മിനി ബസ് സ്റ്റാൻഡിനെക്കൂടി ഉപയോഗപ്രദമാക്കുന്ന തരത്തിൽ ട്രാഫിക് പരിഷ്‌കരണം നടത്താൻ ബന്ധപ്പെട്ടവർ തയ്യാറായാൽ അത് കൂടുതൽ ഗുണകരമാകുമെന്ന് നാട്ടുകാരുടെ വിലയിരുത്തൽ. കൂടുതൽ സമയം ഹോൾട്ടുള്ള ബസുകൾ നിറുത്തിയിടാൻ ഈ സ്റ്റാൻഡ് ഉപയോഗിക്കാൻ കഴിയുമെന്നും യാത്രക്കാർ പറയുന്നു. ലക്ഷങ്ങൾ ചർെലവഴിച്ച് കുറച്ച് വർഷം മുമ്പ് നഗരസഭാ അധികൃതർ മിനി ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ ബസുകളെത്താതെ മിനി ബസ് സ്റ്റാൻഡിൽ എത്ര തുക ചെലവഴിച്ചിട്ടും എന്ത് പ്രയോജനമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |