ന്യൂഡൽഹി: വൻ വിജയം നേടിയ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി ബിജെപി. ഈ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങളാവും എത്തുകയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിമാരായി പുതുമുഖങ്ങളെ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് മുതൽ മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തിവരികയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന നാലര മണിക്കൂർ നീണ്ട യോഗത്തിൽ മൂന്ന് സംസ്ഥാനത്തെയും മുൻനിരയിലുള്ള നേതാക്കളെ പരിഗണിച്ചിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇതിന് പിന്നാലെ അമിത് ഷായും നദ്ദയും മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരുമായും ചർച്ചകൾ നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കന്മാരെക്കുറിച്ച് ഷായും നദ്ദയും സംസ്ഥാന അദ്ധ്യക്ഷന്മാരോട് വിവരങ്ങൾ തേടിയെന്നാണ് സൂചന.
മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടി ഉടൻ തന്നെ നിരീക്ഷകരെ നിയമിച്ചേക്കും. ഇവർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗങ്ങൾക്ക് മേൽനോട്ടം വഹിക്കും. മദ്ധ്യപ്രദേശിൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കന്മാരിൽ ഒരാൾ. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമർ, മുതിർന്ന നേതാവ് കൈലാഷ് വിജയവർഗിയ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റ് നേതാക്കൾ.
മുന്‍മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ശെഖാവത്ത്, അര്‍ജുന്‍ രാം മേഘ്‌വാള്‍, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സിപി ജോഷി, മഹന്ത് ബാലക് നാഥ്, ദിയാ കുമാരി തുടങ്ങിയവരാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍.
ഛത്തീസ്ഗഢില്‍ മുന്‍മുഖ്യമന്ത്രി രമണ്‍ സിംഗ്, സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ അരുണ്‍ കുമാര്‍ സാവോ, പ്രതിപക്ഷ നേതാവായിരുന്ന ധരംലാല്‍ കൗശിക്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒപി ചൗധരി എന്നിവരെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |