തൃശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഗവര്‍ണര്‍ എന്തിനും തയ്യാറായി ഇരിക്കുന്ന മനുഷ്യനാണെന്നാണ് പിണറായിയുടെ വിമര്‍ശനം. നവകേരള സദസ്സിന്റെ ഇരിങ്ങാലക്കുട മണ്ഡലം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല സെനറ്റ് നിയമനമാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് കാരണം.
കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പ്രകോപിപ്പിച്ച് സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് - സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ആ സ്ഥാനത്തിന് ഒരു ഉത്തരവാദിത്തമുണ്ടെന്ന് ഗവര്‍ണര്‍ മറക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് സര്‍വകലാശാല നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ്. ഗവര്‍ണര്‍ നിയമിച്ചിരിക്കുന്ന പട്ടിക എവിടെ നിന്ന് കിട്ടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനം ആര്‍എസ്എസ് നല്‍കിയതല്ലെന്ന് ഗവര്‍ണര്‍ ഓര്‍ക്കണമെന്നും അത് സംസ്ഥാന നിയമസഭ നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ നടത്തിയിരിക്കുന്ന സെനറ്റ് നിയമനങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |