ജമ്മു കാശ്മീർ സംവരണ ഭേദഗതി ബില്ലും പുനഃസംഘടനാ ബില്ലും പാസായി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ രണ്ട് വലിയ തെറ്റുകൾ ജമ്മു കാശ്‌മീരിനെ വർഷങ്ങളോളം കഷ്‌ടപ്പെടുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ. പ്രസ്താവനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ജമ്മു കാശ്മീർ സംവരണ ഭേദഗതി, ജമ്മു കാശ്മീർ പുനഃസംഘടനാ ബില്ലുകളുടെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് അമിത് ഷായുടെ പരാമർശങ്ങൾ. ബില്ലുകൾ പിന്നീട് ലോക്‌സഭ പാസാക്കി.
പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ നമ്മുടെ സൈന്യം മുന്നേറുമ്പോഴാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വെടിനിർത്തൽ പ്രഖ്യാപിച്ചത്. മൂന്നു ദിവസം കാത്തെങ്കിൽ പാക് അധിനിവേശ കാശ്‌മീർ ഇന്ന് ഇന്ത്യയിലുണ്ടാകുമായിരുന്നു. നമ്മുടെ ആഭ്യന്തര പ്രശ്‌നം ഐക്യരാഷ്‌ട്രസഭയിൽ എത്തിച്ചതാണ് നെഹ്‌റുവിന്റെ രണ്ടാമത്തെ തെറ്റായ തീരുമാനമെന്നും അമിത് ഷാ പറഞ്ഞു. നെഹ്‌റുവിന്റെ തീരുമാനങ്ങളെ ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റ് ബഹളം തുടങ്ങി. തുടർന്ന് വാക്കൗട്ട് നടത്തി.
രണ്ട് ബില്ലുകളും 70 വർഷമായി അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് നീതി നൽകുമെന്ന് അമിത് ഷാ പറഞ്ഞു. ഭീകരതയുടെ പേരിൽ കാശ്മീർ വിട്ടവർക്ക് ബില്ലുകൾ പ്രാതിനിധ്യം ഉറപ്പാക്കും. ജമ്മു കാശ്മീരിലെ ഭീകരത അവസാനിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒ.ബി.സി വിഭാഗങ്ങളുടെ പുരോഗതി കോൺഗ്രസ് തടസ്സപ്പെടുത്തുന്നു. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് പിന്നാക്ക വിഭാഗങ്ങളുടെയും പാവപ്പെട്ടവരുടെയും വേദന അറിയാം. 2024ൽ മോദി സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്നും 2026ൽ ജമ്മു കാശ്മീരിൽ ഭീകരാക്രമണം ഉണ്ടാകില്ലെന്നും അമിത്ഷാ പ്രഖ്യാപിച്ചു.
ജമ്മു കാശ്മീർ സംവരണ ഭേദഗതി ബിൽ
ജമ്മുകാശ്‌മീർ സർക്കാർ നിയമനത്തിലും പ്രൊഫഷണൽ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും ഒ.ബി.സിക്കും സാമ്പത്തികമായി പിന്നാക്കം വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കും
ജമ്മു കാശ്മീർ പുനഃസംഘടനാ നിയമം
ജമ്മു കാശ്മീർ സംസ്ഥാനത്തെ ജമ്മു കാശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു.
ജമ്മു കാശ്‌മീർ നിയമസഭ
അംഗബലം 107 ൽ നിന്ന് 114 ആയി ഉയർത്തും. ഏഴ് സീറ്റ് പട്ടികജാതിക്കും ഒമ്പത് സീറ്റ് പട്ടികവർഗത്തിനും സംവരണം. ജമ്മുവിലെ സംവരണ സീറ്റുകൾ 37ൽ നിന്ന് 43 ആക്കും. കാശ്മീരിൽ സംവരണ സീറ്റുകൾ 46ൽ നിന്ന് 47 ആക്കും. പാക് അധിനിവേശ കാശ്മീരിന് 24 സീറ്റുകൾ. ഒരു സീറ്റ് അധിനിവേശ കാശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് സംവരണം ചെയ്യും.ഒരു വനിത ഉൾപ്പെടെ കാശ്മീരി കുടിയേറ്റ വിഭാഗത്തിലെ രണ്ടുപേരെ നാമനിർദ്ദേശം ചെയ്യും.
ഫാറൂഖ് അബ്ദുള്ള (മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് )
പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വെടിനിർത്തൽ പ്രഖ്യാപിച്ചത്
പൂഞ്ചും രജൗരിയും സംരക്ഷിക്കാൻ. അല്ലെങ്കിൽ ആ പ്രദേശങ്ങൾ പാകിസ്ഥാനിലേക്ക് പോകുമായിരുന്നു. ജമ്മുകാശ്‌മീർ വിഷയം ഐക്യരാഷ്‌ട്രസഭയിൽ ഉന്നയിക്കാൻ മൌണ്ട് ബാറ്റൺ പ്രഭുവും സർദാർ വല്ലഭായ് പട്ടേലും പിന്തുണച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |