ന്യൂഡൽഹി: കൗമാരക്കാർ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി നടത്തിയ പരാമർശത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
ജഡ്ജിമാർ കോടതി വിധിയിൽ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി അറിയിച്ചു.
ഹെെക്കോടതി വിധിയിൽ സ്വമേധയാ ഹർജി സ്വീകരിച്ച സുപ്രീംകോടതി പശ്ചിമ ബംഗാൾ സർക്കാരിനും മറ്റ് കക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള അവകാശത്തിന്റെ ലംഘനമാണ് ഹെെക്കോടതിയുടെ ഈ പരാമർശമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കൊൽക്കത്ത ഹെെക്കോടതിയുടെ പരാമർശങ്ങൾ എതിർക്കപ്പെടേണ്ടതും അനാവശ്യവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവരുടെ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ഒക്ടോബറിലാണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം പോക്‌സോ കേസിൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട യുവാവ് തന്നെ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.
18 വയസ് തികയാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ തടവിന് ശിക്ഷിച്ചത്. കൗമാരപ്രായക്കാരായ പെൺകുട്ടികൾ അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുകയും കൗമാരപ്രായക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കുകയും വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് എതിരെയാണ് ഇപ്പോൾ സുപ്രീംകോടതിയുടെ വിമർശന പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |