കൊച്ചി: വൻകിട വികസനം സാദ്ധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന് പുറത്തും വിദേശത്തും ജോലി ചെയ്യുവർ നാട്ടിലേയ്ക്ക് വൻതോതിൽ വരുന്നു. ഏഴുവർഷം കൊണ്ടു നാടിനുണ്ടായത് വലിയ മാറ്റമാണെന്ന് അദ്ദേഹം നവകേരളസദസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലേയ്ക്ക് തിരികെ കുടിയേറ്റം ശക്തമാണെന്ന് ഐ.ബി.എം സോഫ്‌റ്റ്‌വെയറിന്റെ സീനിയർ വൈസ് പ്രസിഡന്റ് (പ്രോഡക്ട്‌സ് ) ദിനേശ് നിർമ്മൽ കഴിഞ്ഞ ദിവസം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈസ് ഒഫ് ഡൂയിംഗ് റാങ്കിംഗിൽ 15 ാം സ്ഥാനത്ത് കേരളമെത്തി.
കൊച്ചി ഇൻഫോപാർക്കിലെ ഐ.ബി.എമ്മിൽ ഒരുവർഷം കൊണ്ട് 1000 പേർക്ക് ജോലി ലഭിച്ചു. ടാറ്റ എലക്‌സിക്ക് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ 2.17 ലക്ഷം ചതുരശ്ര അടി കെട്ടിടം കൈമാറി. 3500 എൻജിനിയർമാർ അവിടെ ജോലി ചെയ്യുന്നു. രണ്ടു ലക്ഷം ചതുരശ്ര അടി കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.
കാക്കനാട് കിൻഫ്രയുടെ 36 ഏക്കറിൽ ടി.സി.എസിന്റെ ഇന്നൊവേഷൻ ക്യാമ്പസിന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 5000 എൻജിനിയർമാർക്കും രണ്ടാംഘട്ടത്തിൽ 10,000 പേർക്കും തൊഴിൽ ലഭിക്കും.
സിമുലേഷൻ, വാലിഡേഷൻ മേഖലയിൽ ലോകത്തെ പ്രമുഖ കമ്പനിയായ ഡിസ്‌പേസ് ടെക്‌നോളജീസ് കേരളത്തിൽ സെന്റർ ഒഫ് എക്‌സലൻസ് ആരംഭിച്ചു. എയ്‌റോപേസ്, പ്രതിരോധ മേഖലകളിൽ ആഗോളപ്രശസ്തരായ സഫ്രാൻ പ്രവർത്തനം ആരംഭിച്ചു.
കളമശേരി കിൻഫ്രയുടെ 30 ഏക്കറിലെ നെക്സ്റ്റ് ഹൈടെക് പാർക്ക് പദ്ധതി പൂർണമാകുന്നതോടെ 4000 പേർക്ക് ജോലി ലഭിക്കും. ലുലു ഫുഡ് പ്രോസസിംഗ് അരൂരിൽ 150 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കളമശേരിയിൽ കിൻഫ്രയുടെ 10 ഏക്കർ ഫുഡ് പ്രോസസിംഗ് യൂണിറ്റ് നിർമ്മാണം പുരോഗമിക്കുന്നു.
അന്തർദ്ദേശീയ തലത്തിൽ ഉൾപ്പെടെ വൻകിട കമ്പനികൾ നിക്ഷേപിക്കാനും അഭിമാനപൂർവം സംസാരിക്കാനും തുടങ്ങി. സംരഭകത്വത്തിന് രാജ്യത്തിനാകെ കേരളം മാതൃകയാവുന്ന ഘട്ടമാണിത്. ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യമിട്ട് പദ്ധതിക്ക് ചെറുകിടവ്യവസായ മേഖലയിലെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുക്കപ്പെട്ടു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് കയറ്റുമതി വികസനം പ്രോത്സാഹിപ്പിക്കാൻ ഇൻവെസ്റ്റ്‌മെന്റ് സോൺ രൂപീകരിക്കും. ഇതിനാവശ്യമായ ഭൂമി ലാൻഡ് പൂൾ രീതിയിൽ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |