അറിവും ആനന്ദവും പകരുന്നതാണ് സഞ്ചാരം. സഞ്ചാര സാഹിത്യകാരന്മാരിൽ നമ്മൾ ആദ്യം ഓർക്കുന്നത് എസ്.കെ. പൊറ്റക്കാടിനെയായിരിക്കും. ലോകത്ത് ഒരു സംസ്കാരത്തിനും പകർത്താനാവാത്ത സ്വന്തമായ അസ്തിത്വം പേറുന്ന ഒരു സംസ്കൃതിയാണ് ഭാരതത്തിന്റേത്. ഹിമാലയം അതിന് മകുടം ചാർത്തുന്നു. ഹിമാലയ യാത്രാവിവരണങ്ങളടങ്ങിയ സഞ്ചാര സാഹിത്യ കൃതികൾ മലയാളത്തിൽ ഏറെയുണ്ട്. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച യാത്രാവിവരണ ഗ്രന്ഥമാണ് സഫലമീ ചാർധാം യാത്ര. എസ്. മോഹൻ രചിച്ച ഈ പുസ്തകത്തിൽ, പത്നീസമേതനായി പതിനൊന്നു ദിവസം ചാർധാം യാത്ര നടത്തിയതിന്റെ അനുഭവമൊഴികളാണ്.
ഗ്രന്ഥകാരൻ പലപ്പോഴായി വായിച്ച ഗ്രന്ഥങ്ങളിൽ നിന്ന്, പ്രത്യേകിച്ച് മഹാഭാരതം, രാമായണം തുടങ്ങിയവയിൽ നിന്ന്, അതിലുപരി ജ്ഞാനികളിൽ നിന്ന് വാമൊഴിയായി പകർന്നുകിട്ടിയ അറിവുകളാണ് ഗ്രന്ഥകാരനെ ഇത്തരമൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചത്. മലയാളത്തിൽ തപോവനം സ്വാമികളുടെ 'ഹിമഗിരി വിഹാര"വും, കെ. മാധവൻ നായരുടെ 'ഒരു ഹിമാലയൻ യാത്രയും" ഉൾപ്പെടെ ഹിമാലയൻ യാത്രാവിവരണ പുസ്തകങ്ങൾ ഏറെയുണ്ടെങ്കിലും കേട്ടറിഞ്ഞ സംഭവഭൂമികയെക്കുറിച്ച് സത്യസന്ധമെന്നു ബോദ്ധ്യപ്പെട്ട ചരിത്രത്തെ ചേതോഹരമാം വണ്ണമാണ് ഗ്രന്ഥകാരൻ പകർത്തിയിരിക്കുന്നത്.
വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന പർവതനിരയാണ് ഹിമാലയം. എത്ര കാലമെടുത്താലും കണ്ടുതീർക്കാനാവാത്ത ഹിമാലയത്തിൽ, ഹ്രസ്വമായി നടത്തിയ ഒരു യാത്രയാണ് ഈ പുസ്തകത്തിന് ആധാരം. ആറായിരം വർഷത്തിലധികം പഴക്കമേറിയ ഭാരതപൈതൃകത്തെയും സംസ്കാരത്തെയും ഓർമ്മപ്പെടുത്തുന്ന ഇടങ്ങളിലൂടെ ഗ്രന്ഥകാരൻ നടത്തിയ സഞ്ചാരങ്ങളെയും നേർസാക്ഷ്യങ്ങളെയും വായനക്കാരന്റെ സ്വാനുഭവമാക്കിത്തീർക്കാൻ ഈ ഗ്രന്ഥത്തിന് സാധിച്ചിരിക്കുന്നു. യമുനോത്രി, ഗംഗോത്രി, ഉത്തരകാശി, ബദരീനാഥ് ഇവയെക്കുറിച്ചെല്ലാം സമഗ്രമായാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്.
ഇതര യാത്രാവിവരണങ്ങളിൽനിന്ന് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് തീർത്ഥയാത്ര നടത്തിയ സ്ഥലങ്ങളെ ഐതിഹ്യങ്ങളുമായി കോർത്തിണക്കി പാരായണക്ഷമത വർദ്ധിപ്പിക്കുന്ന ഗ്രന്ഥകാരന്റെ രചനാവിരുതാണ്. അതിനാൽത്തന്നെ ഒരു നോവൽ വായിക്കുന്ന കൗതുകത്തോടെ ഒറ്റയിരിപ്പിൽ ഈ യാത്രാവിവരണം വായിക്കാനും,മനസ്സുകൊണ്ട് ചാർധാം തീർത്ഥയാത്ര നടത്തിയ പ്രതീതി അനുഭവിക്കാനും സാധിക്കുന്നു. ഓരോ പുണ്യസ്ഥലം സന്ദർശിക്കുമ്പോഴും പുരാണത്തിലെ മിത്തുകളെ രചയിതാവ് ഓർത്തെടുക്കുകയാണ്.
ഉദാഹരണമായി, 'ദ്രൗപദി കാദണ്ഡ" എന്ന സ്ഥലത്തു ചെന്നപ്പോൾ മഹാപ്രസ്ഥാനമെന്ന പാണ്ഡവരുടെ സ്വർഗാരോഹണ പ്രയാണത്തിൽ ദ്രൗപദി കാലിടറി വീണെന്ന സംഗതി കേട്ടറിഞ്ഞപ്പോൾ, ഐതിഹ്യത്തെ സ്ഥലനാമങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിലെ ചാരുത ലേഖകൻ ഓർക്കുന്നു. പുരാണങ്ങളിൽ വായിച്ച കഥകൾ നടന്ന സ്ഥലങ്ങൾ കാണുന്ന ലേഖകൻ വാചാലനാകുന്നു. ഗംഗയെക്കുറിച്ച് രചയിതാവ് പറയുന്നതിതാണ്: 'ഗംഗാനദി ഭാരതീയർക്ക് വെറുമൊരു നദിയല്ല. ഭാരത സംസ്കാരത്തിൽ അവിഭാജ്യമായി അലിഞ്ഞുചേർന്നിരിക്കുന്ന നദിയാണ് ഗംഗ. ഹൈന്ദവ സംസ്കാരത്തിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും ജീവിതകാലത്തിനിടയിൽ പലവുരു ഗംഗ എന്ന നാമം ഉച്ചരിക്കാതിരിക്കില്ല. മനസ്സുകൊണ്ടോ സാന്നിദ്ധ്യംകൊണ്ടോ ഈ നദിയെ വണങ്ങാത്ത ഒരു വിശ്വാസിയും ഉണ്ടാകില്ല. ഹിന്ദുക്കൾ മന്ത്രോച്ചാരണത്തിലൂടെ ഗംഗയുടെ ദൈവികത ഉണർത്തി സർവരെയും ധന്യചിത്തരാക്കുന്നുണ്ട്. ഇത്രയും അനുഗ്രഹപ്രദായിനിയായ മറ്റൊരു നദിയും ലോകത്തുണ്ടാവില്ല തന്നെ!"
മലയാളത്തിൽ യാത്രാവിവരണശാഖ സമ്പന്നമാണ്. 'ബിലാത്തി വിശേഷം" പോലുള്ള വിരലിലെണ്ണാവുന്ന രചനകളൊഴിച്ചാൽ ആദ്യകാലത്ത് ഈ ശാഖ ദരിദ്രമായിരുന്നു. പിൽക്കാലത്ത് എസ്.കെ. പൊറ്റക്കാടാണ് സഞ്ചാര സാഹിത്യമേഖലയെ ധന്യമാക്കിയത്. ഉത്തരേന്ത്യയെക്കുറിച്ചും പൗരാണികത മുറ്റിനിൽക്കുന്ന സാംസ്കാരിക പൈതൃകങ്ങളെക്കുറിച്ചും വിവരിക്കുന്ന അനേകം ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണെന്നിരിക്കിലും രചനയുടെ പ്രത്യേകതകൊണ്ടും അവതരണ രീതികൊണ്ടും ഏറെ ശ്രദ്ധേയമായ പുസ്തകമാണ് എസ്. മോഹന്റെ 'സഫലമീ ചാർധാം യാത്ര."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |