ഇതുവരെ ഉണ്ടായിരുന്നതു പോലെയല്ല, നമുക്ക് ടണൽ എന്ന അനുഭവം. ഉത്തരാഖണ്ഡിൽ ടണലിനുള്ളിൽ പതിനേഴു ദിവസം 41 തൊഴിലാളികൾ അതിജീവിച്ചതിന്റെ നടുക്കം മാറുന്നതേയുള്ളൂ. അവർ പുറത്തെത്തുന്നതും കാത്ത് ഒരു ജനത ആകാംക്ഷയോടെ കാത്തിരുന്നതിന്റെ, രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളുടെ പേരു കൂടിയാകുന്നു നമുക്ക് ടണൽ!
യാത്രാസൗകര്യത്തിനായി മലയോ പാറയോ തുരന്നോ, വെള്ളത്തിനടിയിലൂടെയോ ഒരുക്കുന്ന പാതകളാണ് ടണൽ പാതകൾ. അതിനൂതനമായ, ആധുനിക സൗകര്യങ്ങളോടു കൂടിയ മനോഹരമായ ടണലുകൾക്കു കൂടി പ്രശസ്തമാണ് നമ്മുടെ രാജ്യം. ഈ തുരങ്കപാതകളെക്കുറിച്ച് അറിയാൻ തന്നെയുണ്ട്, ഒരു ടണലോളം കാര്യങ്ങൾ!
യാത്ര എളുപ്പമാക്കാനാണെങ്കിലും ചില ടണലുകളിൽ കയറിയാൽ യാത്ര അവസാനിക്കരുതേയെന്നു തോന്നും! അങ്ങനെയൊന്നാണ് ശ്യാമ ടണൽ. ചെനാനി നഷ്രി, പട്നിടോപ്പ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന, ജമ്മു കാശ്മീരിലെ ശ്യാമ ടണൽ ഹിമാലയൻ മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 3,937 അടി ഉയരത്തിലാണ്, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റോഡ് ടണൽ. ഏഷ്യയിലെ ഏറ്റവും നീളമുള്ള ദ്വിദിശ ടണൽ. സംയോജിത ടണൽ കൺട്രോൾ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ആദ്യ ടണൽ. ഡോ. ശ്യാമപ്രസാദ് മുഖർജി ടണൽ എന്ന ശ്യാമ ടണലിന് പ്രത്യേകതകൾ ഏറെയാണ്.
ഹിമപാതവും മഞ്ഞിടിച്ചിലും മൂലം റോഡുകൾ തടസ്സപ്പെടുകയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്യുന്ന ജമ്മു കാശ്മീരിൽ ഇത്തരമൊരു ടണൽ ആവശ്യമായിരുന്നു. 9.28 കിലോമീറ്റർ നീളമുള്ള ശ്യാമ ടണൽ ഉദ്ധംപൂരിനും റമ്പാനും ഇടയിലാണ്. ദേശീയ പാത- 44ൽ ചെനാനിയിൽ നിന്ന് നഷ്രി ഗ്രാമത്തിലേക്കാണ് ടണൽ. ഇതോടെ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രാസമയം രണ്ടു മണിക്കൂർ കുറഞ്ഞു. ലാഭിച്ചത് 30 കിലോമീറ്റർ. പ്രതിദിനം 27 ലക്ഷം രൂപയുടെ ഇന്ധനം ലാഭം.
ആധുനിക രീതികളും സൗന്ദര്യവും ഒത്തിണങ്ങിയ പാത. സമാന്തര പാതകളുള്ള രണ്ട് ട്യൂബുകളാണ് ഒരുക്കിയിട്ടുള്ളത് എന്നതും പ്രത്യേകതയാണ്. ഒരേസമയം ഇരു ദിശകളിലേക്കും സഞ്ചരിക്കാം. കൃത്യമായ വായു സഞ്ചാരം ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ ആറാമത്തെയും ടണൽ. അതായത് ശുദ്ധവായു അകത്തെത്തിക്കാനും അശുദ്ധവായു പുറന്തള്ളാനുമുള്ള പ്രത്യേക വെന്റുകൾ ഓരോ എട്ടു മീറ്ററിലും ഒരുക്കിയിരിക്കുന്നു.
ദേഹാസ്വാസ്ഥ്യം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ, ഏതു ഘട്ടത്തിലും പാത വ്യക്തമായി കാണാവുന്ന തരത്തിൽ സംവിധാനം, തടസ്സമില്ലാത്ത വൈദ്യുതി സംവിധാനം, തീ പടരാതിരിക്കാനുള്ള സംവിധാനങ്ങൾ എന്നിവയും ടണലിനുള്ളിലുണ്ട്.
അടൽ ടണൽ
ഇന്ത്യയിലെ പ്രധാന ഹൈവേ ടണലാണ് സമുദ്രനിരപ്പിൽ നിന്ന് 10,000 അടിക്കും മുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള അടൽ ടണൽ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള ടണൽ ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്നു. ലേ- മണാലി ഹൈവേയിൽ റോതാങ് ചുരത്തിനു കീഴിൽ നിർമ്മിച്ചു. 2010ൽ നിർമ്മാണം ആരംഭിച്ച് 2020ൽ പൂർത്തിയായി.
ജമ്മുവിലെ പിർ പഞ്ചൽ റെയിൽവേ ടണൽ, ബനിഹാൽ, ഖാസിഗുണ്ട്, റോഡ് ടണൽ എന്നിവയും പ്രധാന തുരങ്കപാതകളാണ്. സംസ്ഥാനത്തെ നിർദ്ദിഷ്ട വിഴിഞ്ഞം തുറമുഖം- ബാലരാമപുരം റെയിൽവേ ടണൽ (ഒൻപത് കി.മീറ്റർ) പൂർത്തിയായാൽ രാജ്യത്തെ രണ്ടാമത്തെ വലിയ റെയിൽവേ ടണലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |