തൊടുപുഴ: നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കാൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് തൊടുപുഴയിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലെടുത്തു. നവകേരള സദസ് നടക്കുന്ന വേദിക്ക് 200 മീറ്റർ അകലെ വച്ചാണ് പൊലീസ് നടപടി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്ന് വരുന്നതിന് നിശ്ചയിച്ചിരുന്ന റോഡരികിലെ ഹോട്ടലിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറെ നേരമായി നിലയുറപ്പിച്ചിരുന്നു. വിവരമറിഞ്ഞ് വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. ഏതാനും സമയത്തെ നിരീക്ഷണത്തിന് ശേഷം പൊലീസ് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തി വാഹനത്തിലെത്തിച്ചത്. തുടർന്ന് ഇവരെ തൊടുപുഴ സ്റ്റേഷനിലെത്തിച്ചു. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ ഉൾപ്പെടെ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ ഷാനു ഷാഹുൽ, ടി.എസ്. ഫൈസൽ, കെ.എസ്.യു നേതാവ് ജോസുകുട്ടി ജോസഫ്, എബി മുണ്ടക്കൻ എന്നിവരും കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |