ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ചതിന് പിന്നാലെ ജമ്മുകാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. 2024 സെപ്തംബർ 30നുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചത്. ആർട്ടിക്കിൾ 370-ാം അനുച്ഛേദം യുദ്ധ സാഹചര്യത്തിൽ ഏർപ്പെടുത്തിയതാണ്. മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത അധികാരം ജമ്മുകാശ്മീരിനായില്ലെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു. കാശ്മീരിൽ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
'കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം. ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ല. കാശ്മീരിന് മാത്രമായി സവിശേഷ അധികാരമില്ല. ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ വരുന്നതാണ് കാശ്മീർ. 370ആം അനുച്ഛേദം യുദ്ധ സാഹചര്യത്തിൽ ഏർപ്പെടുത്തിയതാണ്. നിയമസഭ പിരിച്ചുവിടുന്നതിൽ ഇടപെടുന്നില്ല'- സുപ്രീം കോടതി വിധിയിൽ പറയുന്നു. 2018 ഡിസംബറിൽ ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹർജിക്കാർ പ്രത്യേകമായി ചോദ്യം ചെയ്യാത്തത് കൊണ്ട് സുപ്രീം കോടതി അക്കാര്യത്തിൽ ഇടപെട്ടില്ല.
കേന്ദ്ര നടപടിക്കെതിരെ 23 ഹർജികളാണ് കോടതിയിലുള്ളത്. പ്രത്യേക പദവി നൽകിയ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി ജമ്മുകാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിക്കെതിരെയാണ് ഹർജി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ബെഞ്ചിലെ അംഗവും, കാശ്മീരി പണ്ഡിറ്റുമായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഈ മാസം 25ന് വിരമിക്കാനിരിക്കെയാണ് വിധിയെന്നത് ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |