SignIn
Kerala Kaumudi Online
Sunday, 06 October 2024 2.41 PM IST

സേവനങ്ങൾ വിരൽത്തുമ്പിൽ

Increase Font Size Decrease Font Size Print Page
k

തദ്ദേശ സ്ഥാപനങ്ങളുടെ പൊതുസേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ. സ്‌മാർട്ട് പദ്ധതി പുതുവത്സരദിനം മുതൽ സംസ്ഥാനത്ത് നടപ്പാവുകയാണ്. തുടക്കത്തിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലുമാകും പദ്ധതി പ്രയോഗത്തിലാവുക. പഞ്ചായത്തുകളിൽ അത് ഏപ്രിൽ ഒന്നിനാകും. ജനങ്ങൾ ഏറ്റവും കൂടുതൽ സേവനങ്ങൾക്കായി എത്തുന്ന സർക്കാർ വകുപ്പുകളിൽ ഒന്നാണ് തദ്ദേശ ഭരണസ്ഥാപനങ്ങൾ. കാര്യക്ഷമതയില്ലായ്മയും അഴിമതിയും കാരണം ഇവ പലപ്പോഴും ജനങ്ങളുടെ കണ്ണിലെ കരടായി മാറാറുണ്ട്. എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാനായാൽ സേവനം തേടുന്ന ജനങ്ങൾക്ക് അതു വലിയ അനുഗ്രഹമാകും.

ഇപ്പോൾത്തന്നെ ചിലതരം സേവനങ്ങൾ ഓൺലൈനിൽ ലഭിക്കാറുണ്ട്. അടുത്ത ഏപ്രിൽ മാസത്തോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഈ സംവിധാനത്തിലേക്കു മാറുമ്പോൾ രാജ്യത്തുതന്നെ പുതുമയുള്ള ഭരണ നിർവഹണ സമ്പ്രദായമാകും അത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം അഴിമതിക്കുള്ള പഴുതുകൾ ഇല്ലാതാക്കാനും ഉദ്ദേശിച്ചാണ് കെ. സ്‌മാർട്ട് പദ്ധതി നടപ്പിലാക്കുന്നത്.

ഇ- ഗവേണൻസിന്റെ ഭാഗമായി പല വകുപ്പുകളിലും അപേക്ഷകൾ സ്വീകരിക്കുന്നതിനും സേവനം ലഭ്യമാക്കുന്നതിനും ഓൺലൈൻ സംവിധാനം പ്രാബല്യത്തിലുണ്ട്. ജനങ്ങളെ സർക്കാർ ഓഫീസുകളുടെ പടികൾ കയറിയിറക്കാതെ എത്രയും വേഗം സേവനമെത്തിക്കാൻ വേണ്ടിയാണ് ഏറെ പണം ചെലവിട്ട് ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. പക്ഷേ പല വകുപ്പുകളിലും ഭാഗികമായേ അതു പ്രവർത്തിക്കുന്നുള്ളൂ എന്ന് ആക്ഷേപമുണ്ട്. ഉദാഹരണത്തിന്,​ ഏറ്റവുമധികം ക്രമക്കേടുകൾ നടന്നിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ പൂർണമായും ഓൺലൈനാക്കിയെന്നു പറയുമ്പോഴും ആവശ്യക്കാർക്ക് ഇപ്പോഴും വളഞ്ഞ വഴിയിലൂടെ പോകേണ്ടിവരാറുണ്ട്. ഇടനിലക്കാരും സജീവമായിത്തന്നെ ഉണ്ട്.

കെ. സ്‌മാർട്ട് പദ്ധതി പൂർണമായും നടപ്പാകുമ്പോൾ അർഹമായ കേസുകളിൽ മണിക്കൂറുകൾക്കകം സേവനം ലഭ്യമാകുമെന്നാണ് പറയുന്നത്. ഉദാഹരണത്തിന്,​ കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റുകൾ. നേരത്തെയും പരീക്ഷിക്കുകയും അട്ടിമറിക്കപ്പെടുകയും ചെയ്ത പരിഷ്കാരമാണിത്. കെ. സ്‌മാർട്ട് സമ്പ്രദായം സാധാരണക്കാർക്കും ഉപകാരപ്പെടുമാറ് മൊബൈൽ ആപ്പും ഒരുക്കിയിട്ടുണ്ട്. ആവശ്യമായ എല്ലാ സേവനങ്ങളും ഈ ആപ്പ് വഴി നേടാനാകും. ജനന - മരണ രജിസ്ട്രേഷനും തിരുത്തലിനുമായി തദ്ദേശ സ്ഥാപനങ്ങൾ കയറേണ്ടിവരുന്ന സ്ഥിതി കെ. സ്‌‌മാർട്ട് നടപ്പാകുന്നതോടെ ഒഴിവാക്കാനാകും. അതുപോലെ രാജ്യത്ത് എവിടെ നിന്നും വിവാഹ രജിസ്ട്രേഷനും കെ. സ്‌മാർട്ട് ആപ്പ് വഴി നടത്താനുള്ള സൗകര്യവും ഉണ്ടാകും.

വ്യാപാരമോ വ്യവസായമോ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഏറെ സൗകര്യപ്രദമാകും. ആവശ്യമായ രേഖകൾ ഓൺലൈൻ വഴി സമർപ്പിച്ചാൽ അനുമതി മൊബൈലിൽത്തന്നെ ലഭ്യമാകും. കെട്ടിട നികുതി അടയ്ക്കാനും പരാതികൾ സമർപ്പിക്കാനും നേരിട്ട് പഞ്ചായത്തുകളിലും നഗരസഭകളിലും പോകേണ്ടിവരില്ല. കെ. സ്‌മാർട്ട് സംവിധാനം ഫലവത്തായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയുന്നതിനെ ആശ്രയിച്ചാകും ജനങ്ങൾക്കിടയിൽ ഇതിന്റെ വിജയവും സ്വീകാര്യതയും. ഉദ്യോഗസ്ഥന്മാരുടെ സമീപനവും പ്രധാനമാണ്. ജനോപകാരപ്രദമായ ഏതു പരിഷ്കാരവും ഉദ്യോഗസ്ഥർ മനസ്സുവച്ചാലേ പൂർണ വിജയത്തിലെത്തുകയുള്ളൂ. കെ. സ്‌മാർട്ട് പദ്ധതി വിജയിക്കേണ്ടത് സർക്കാരിനെക്കാൾ ജനങ്ങൾക്കാണ് ആവശ്യമെന്ന കാര്യവും ഓർക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.