ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (ഡബ്ള്യു എഫ് ഐ) പുതിയ ഭരണസമിതിയെ സസ്‌പെൻഡ് ചെയ്ത് കായികമന്ത്രാലയം. പ്രായപൂര്‍ത്തിയാകാത്ത താരത്തെ ഉള്‍പ്പെടെ ഏഴ് പേരെ പീഡിപ്പിച്ച ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണിന്റെ അടുത്ത അനുയായി ഡബ്ള്യു എഫ് ഐയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ കായികതാരങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് നടപടി.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സമിതി മുൻ ഭാരവാഹികളുടെ പൂർണ നിയന്ത്രണത്തിലാണെന്ന് കരുതുന്നതായി ചൂണ്ടിക്കാട്ടിയാണ് കായികമന്ത്രാലയത്തിന്റെ ഇടപെടൽ. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായിയായ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ‘നിയമപരവും നടപടിക്രമപരവുമായ മാനദണ്ഡങ്ങളോടുള്ള നഗ്നമായ അവഗണന’യുടെ ഉദാഹരണമാണെന്ന് പ്രസ്താവനയിൽ മന്ത്രാലയം കുറ്റപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സഞ്ജയ് സിംഗിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്.
ഫെഡറേഷന്റെ കാര്യങ്ങൾ നടത്തുന്നത് മുൻ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ വച്ചാണ്. കായിക താരങ്ങൾക്കെതിരായ ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്നതും ഇതേ സ്ഥലങ്ങളിലാണ്. ആരോപണങ്ങളിൽ കോടതി നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അണ്ടർ 15, അണ്ടർ 20 ദേശീയ ചാമ്പ്യൻഷിപ്പുകൾ ബ്രിജ് ഭൂഷന്റെ നാടായ ഗോണ്ടയിൽ നടത്താനുള്ള സഞ്ജയ് സിംഗിന്റെ തീരുമാനവും മന്ത്രാലയത്തെ പ്രകോപിപ്പിച്ചു. പ്രസ്തുത ദേശീയ മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഗുസ്തി താരങ്ങൾക്ക് മതിയായ അറിയിപ്പ് നൽകാതെയും ഡബ്ല്യു എഫ് ഐയുടെ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെയും തിടുക്കത്തിലുള്ളതാണ് ഈ പ്രഖ്യാപനമെന്ന് മന്ത്രാലയം പറഞ്ഞു.
സദ്ഭരണത്തിന്റെ സ്ഥാപിത തത്വങ്ങൾക്ക് വിരുദ്ധമാണ് പുതിയ അദ്ധ്യക്ഷന്റെ നടപടികൾ. സുതാര്യതയും കൃത്യമായ നടപടിക്രമവും ഇല്ലാത്തതുമാണ് ഇവ. പൂർണ്ണമായ സ്വേച്ഛാധിപത്യമാണ് ഇവ ചൂണ്ടിക്കാട്ടുന്നത്. ന്യായമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് ഭരണ മാനദണ്ഡങ്ങൾ പാലിക്കുന്നത് അത്യന്താപേക്ഷിതമാണ്. കായികതാരങ്ങൾ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ വിശ്വാസം വളർത്തിയെടുക്കാൻ ഇവ നിർണായകമാണെന്നും മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |