കൊച്ചി: പി.എസ്.സി ഒഴിവുകൾക്ക് അപേക്ഷിക്കാൻ കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ പാരാമെഡിക്കൽ യോഗ്യതയുള്ള പതിനായിരക്കണക്കിനു പേരുടെ സർക്കാർജോലി സ്വപ്നം പൊലിഞ്ഞു. ഒരാഴ്ച മുമ്പ് മൂന്ന് ലാബ് ടെക്നീഷ്യൻ (ഡയാലിസിസ്) ഒഴിവിലേക്ക് വിളിച്ച വിജ്ഞാപനത്തിലാണ് പി.എസ്.സി ആദ്യമായി രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. വിദേശജോലിക്കും രജിസ്ട്രേഷൻ നിർബന്ധമാകുമെന്നതിനാൽ കൗൺസിൽ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ വായ്പയെടുത്ത് പഠിക്കുന്നവരും പഠിച്ചിറങ്ങിയവരും ആശങ്കയിലാണ്.
കേരള ആരോഗ്യസർവകലാശാലയിൽ അഫിലിയേഷനുള്ള സ്ഥാപനങ്ങളുടെയും കൗൺസിൽ അംഗീകരിച്ച സ്ഥാപനങ്ങളുടെയും വിദ്യാർത്ഥികൾക്കേ രജിസ്ട്രേഷൻ ലഭിക്കൂ. കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ വർഷങ്ങളായി നടത്തുന്ന ഡിപ്ളോമ, ഡിഗ്രി, പി.ജി പാരാമെഡിക്കൽ കോഴ്സുകൾക്ക് കനത്ത ഫീസ് കൊടുത്ത് പഠിച്ചവരും നിരാശയിലാണ്. അന്യസംസ്ഥാനത്ത് പഠിച്ചവർ ആരോഗ്യസർവകലാശാലയിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ രജിസ്ട്രേഷൻ ലഭിക്കൂ.
2021ൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ ഉത്തരവ് വന്നപ്പോൾ ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും പി.എസ്.സി വിജ്ഞാപനം ഇറങ്ങാത്തതിനാൽ കേസ് പരിഗണിച്ചില്ല. വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ ഹൈക്കോടതിയിലുള്ള കേസ് വീണ്ടും ട്രൈബ്യൂണലിലേക്ക് മാറ്റേണ്ടി വന്നേക്കും.
കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും നിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കാനും നടപ്പാക്കാനുമായി 2002ലാണ് പാരാമെഡിക്കൽ കൗൺസിൽ തുടങ്ങിയത്.
• പ്രതിസന്ധിക്ക് കാരണം
പാരാമെഡിക്കൽ കൗൺസിൽ ദേശീയതലത്തിൽ ഉണ്ടാകാതിരുന്നതാണ് രജിസ്ട്രേഷൻ പ്രശ്നത്തിന് അടിസ്ഥാനം. 2022ൽ നാഷണൽ ഹെൽത്ത് അലൈഡ് പ്രൊഫഷണൽസ് കമ്മിഷൻ എന്ന കേന്ദ്രസംവിധാനം നിലവിൽ വന്നെങ്കിലും സംസ്ഥാന ഘടകങ്ങൾ രൂപംകൊണ്ടുകഴിഞ്ഞാലേ രജിസ്ട്രേഷൻ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.
രാജ്യത്തെ പാരാമെഡിക്കൽ വിദ്യാഭ്യാസം ശാസ്ത്രീയമായി രൂപപ്പെട്ടുവരുന്നതേയുള്ളൂ. കേരളത്തിലെ അഫിലിയേഷൻ, രജിസ്ട്രേഷൻ പ്രശ്നങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടും. കോഴ്സുകളുടെ അംഗീകാരം ഉറപ്പാക്കേണ്ട ബാദ്ധ്യത വിദ്യാർത്ഥിയുടേതാണ്.
-അഷറഫ് പെരിലക്കോട്
മുൻ നോഡൽ ഓഫീസർ,
കേരള പാരാമെഡിക്കൽ കൗൺസിൽ
വിദേശ എം.ബി.ബി.എസുകാർക്ക് മെഡിക്കൽ കൗൺസിൽ യോഗ്യതാപരീക്ഷ നടത്തുന്നതുപോലെ പാരാമെഡിക്കൽ കൗൺസിലും തീരുമാനമെടുക്കണം. പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതപ്രശ്നമാണ്.
-വി.ടി.കിരൺ
ഉദ്യോഗാർത്ഥി
ആയുഷ് ഒ.പി ഏറ്റവും
കൂടുതൽ കേരളത്തിൽ
തിരുവനന്തപുരം: ആയുഷ് സേവനങ്ങൾക്കായുള്ള ഒ.പി വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നൽകുന്നത് കേരളത്തിലെന്ന് നീതി ആയോഗ് റിപ്പോർട്ട്. ദിവസേന ഒ.പി വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടെന്നും വിലയിരുത്തി. ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ദ്ധരും അടങ്ങുന്ന നീതി ആയോഗ് സംഘം ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും കേരളം മുന്നിലാണ്. ഒരു ക്യാമ്പിൽ 600 ഓളം പേർവരെ എത്തുന്നുണ്ട്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ആയുഷ് മെഡിക്കൽ സേവനങ്ങളോടുള്ള ജനങ്ങളുടെ മുൻഗണനയിലും കേരളം ഒന്നാമതാണ്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |