തൃശൂർ:കുടുംബ കലഹത്തെ തുടർന്ന് അമ്മ ബസിൽ ഉപേക്ഷിച്ച അഞ്ചുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് നാലുദിവസമായി കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിലെ ശിശുസംരക്ഷണ വിഭാഗത്തിൽ കിടക്കുകയാണ്...
പരിചരിക്കാൻ അച്ഛനും നഴ്‌സുമാരുമുണ്ട്. എങ്കിലും അമ്മയെ കാണാതെ അവളുടെ കരച്ചിലടങ്ങുന്നില്ല.
തൃശൂർ സ്വദേശിയായ രാജേന്ദ്രന്റെയും തിരുച്ചിറപ്പിള്ളി സ്വദേശി ദിവ്യയുടെയും മകളാണ്. കുടുംബ കലഹത്തെത്തുടർന്ന് കോയമ്പത്തൂരിൽ നിന്ന് ഗാന്ധിപുരത്തേക്കുള്ള ബസിൽ ദിവ്യ, കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബസിൽ അടുത്തിരുന്ന സ്ത്രീക്ക് കുഞ്ഞിനെ ഒന്നു പിടിക്കൂവെന്ന് പറഞ്ഞ് കൈമാറി. പെട്ടെന്ന് അടുത്ത സ്റ്റോപ്പിലിറങ്ങി ദിവ്യ മുങ്ങി. അമ്മയെ കാണാതെ കുഞ്ഞ് കരഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. ബസ് ജീവനക്കാർ പൊലീസിനെ വിളിച്ചു. പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. സമൂഹമാദ്ധ്യമങ്ങളിൽ കുഞ്ഞിന്റെ ചിത്രം പ്രചരിച്ചു. പൊലീസ് സമാന്തര അന്വേഷണവും തുടർന്നു. അച്ഛൻ തിങ്കളാഴ്ച ആശുപത്രിയിലെത്തി. പക്ഷേ, അമ്മയ്ക്ക് മാത്രമേ കുഞ്ഞിന് കൈമാറാനാകൂവെന്ന് പൊലീസ് പറഞ്ഞു. എല്ലാ രേഖകളും ഫോട്ടോകളും കാണിച്ചെങ്കിലും രാജേന്ദ്രന് കുഞ്ഞിനെ നൽകിയില്ല. ദിവ്യയെ ഫോണിൽ പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ ഫോണിൽ രാജേന്ദ്രനുമായി ദിവ്യ സംസാരിച്ചു. ഇന്നലെ ആശുപത്രിയിലെത്താമെന്ന് പറഞ്ഞെങ്കിലും വന്നില്ല. ഇന്ന് രാജേന്ദ്രൻ, തിരുച്ചിറപ്പിള്ളിയിൽ പോയി ദിവ്യയെ കൊണ്ടുവരാനുളള ശ്രമത്തിലാണ്. പൊലീസും ദിവ്യയുമായി സംസാരിച്ച് കുടുംബവഴക്ക് തീർക്കാൻ ശ്രമിച്ചിട്ടുണ്ട്.
സിവിൽ എൻജിനിയറായ രാജേന്ദ്രനും ദിവ്യയും ഏതാനും വർഷങ്ങളായി കോയമ്പത്തൂരിലാണ് താമസം. ദിവ്യക്ക് ജോലിയില്ല. പ്രണയിച്ച് വിവാഹിതരായവരാണ്. രാജേന്ദ്രന്റെ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന്, കുടുംബകലഹം ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം രാജേന്ദ്രൻ തൃശൂരിൽ എത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. രാജേന്ദ്രന്റെ അച്ഛൻ മരിക്കുമ്പോൾ, ഇതിന്റെ മനോവേദനയിലായിരുന്നു എന്ന് അമ്മ പറഞ്ഞതായും പൊലീസ് പറയുന്നു. ഇതേച്ചൊല്ലി രാജേന്ദ്രനും ദിവ്യയും തമ്മിൽ തർക്കമുണ്ടായിരുന്നു. രാജേന്ദ്രന്റെ വീട്ടുകാരും ദിവ്യയുമായി സംസാരിച്ച് പരിഹരിക്കാനുളള ശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |