തിരുവനന്തപുരം: ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലം ദുരിതപൂർണമായിരുന്നു എന്ന വിൻസന്റ് എംഎൽഎയുടെ പരാമർശത്തിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ. മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്ന് മന്ത്രി പറഞ്ഞു. യഥാർത്ഥ ഭക്തരാരും ദർശനം നടത്താതെ തിരികെ പോയിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നല്ല രീതിയിൽ ഇടപെട്ടിട്ടുണ്ട്. പൊലീസ് ഇടപെട്ടില്ലായിരുന്നെങ്കിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ വേറെയാണ്. പൊലീസ് ശരിയായ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
ശബരിമല മാസ്റ്റർ പ്ലാനിന്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുകയാണ്. പല പദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ, ഭൂമി ലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇത്തവണത്തെ തീർത്ഥാടന കാലം ദുരിതപൂർണമായിരുന്നു. പമ്പയിൽ മാല ഊരി തിരികെ പോകേണ്ട അവസ്ഥ ഉണ്ടായെന്നുമാണ് വിൻസെന്റ് എംഎൽഎ പറഞ്ഞത്.
ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുത്തോ എന്ന ജനീഷ് കുമാർ എംഎൽഎയുടെ ചോദ്യത്തിനും മന്ത്രി മറുപടി നൽകി. ശബരിമലയിൽ സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. കേസുകൾ എടുത്തിട്ടുണ്ട്. ശബരിമലയെ തകർക്കാൻ ചില വ്യാജ പ്രചാരണം നടക്കുന്നു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വീഡിയോ വരുന്നു. കുഞ്ഞിന്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
താമസ സൗകര്യം ഉൾപ്പടെ വികസിപ്പിക്കേണ്ടതായുണ്ട്. ഇതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് കേന്ദ്രത്തിന്റെ സഹായം വേണ്ടതായുണ്ട്. അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശബരിമലയെ തകർക്കാൻ ബോധപൂർവം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നു. സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു. ആന്ധ്രയിൽ നടന്ന അക്രമം ശബരിമലയിൽ നടന്നതെന്ന് വ്യാജമായി പ്രചരിപ്പിച്ചു. സൈബർ പൊലീസ് നടപടി കടുപ്പിച്ചപ്പോൾ പ്രചരണത്തിന് ശമനം ഉണ്ടായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |