ന്യൂഡൽഹി: ഇന്നലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയിൽ ജാതി - മത - ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരെയും ഒരേ നിയമവ്യവസ്ഥയ്ക്കുള്ളിൽ കൊണ്ടുവരാനാണ് ഏക സിവിൽ കോഡെന്നാണ് ബി ജെ പി സർക്കാർ നൽകുന്ന വിശദീകരണം.
ബഹുഭാര്യത്വത്തിനും മുത്തലാഖിനും ബാലവിവാഹത്തിനും നിരോധനം, ലിവിംഗ് ടുഗദർ രജിസ്‌ട്രേഷൻ, ഇരുപത്തിയൊന്ന് വയസിന് താഴെയുള്ളവരാണെങ്കിൽ ഒരുമിച്ച് ജീവിക്കണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം തുടങ്ങി നിരവധി വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് അടക്കമുള്ളവർ രംഗത്തെത്തിക്കഴിഞ്ഞു. ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി വൈകാതെ ഉത്തരാഖണ്ഡ് മാറും.
സ്ത്രീ ശാക്തീകരണത്തിനും ലിംഗനീതിക്കുമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് 2014ലെയും 2019ലെയും തിരഞ്ഞെടുപ്പുകളിലെ ബി ജെ പിയുടെ പ്രധാന വാഗ്ദാനം. മുഖ്യമന്ത്രി കസേരയിൽ ഇരുന്നതിന് പിന്നാലെ പുഷ്‌ക്കർ സിംഗ് ധാമി ഈ വാഗ്ദാനം പാലിക്കാനുള്ള ശ്രമത്തിലായിരുന്നു.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങൾ തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനങ്ങളുടെ പേരുകൾ ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും കൂട്ടത്തിൽ ഗുജറാത്തും ഉണ്ടെന്നാണ് സൂചന.
ഇപ്പോൾ ഉത്തരാഖണ്ഡിൽ കൊണ്ടുവരാൻ പോകുന്ന ഏകീകൃത സിവിൽ കോഡ് കേന്ദ്ര സർക്കാർ രാജ്യമൊട്ടാകെ കൊണ്ടുവരുമോയെന്ന് ആശങ്കപ്പെടുന്നവരും ഏറെയാണ്. ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ആസാം, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളും വൈകാതെ ഉത്തരാഖണ്ഡിന്റെ പാത പിന്തുടർന്നേക്കും.
ഉത്തർപ്രദേശ്
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്നവരാണ്. വൈകാതെ ഇത് ഉത്തർപ്രദേശിലും നടപ്പിലാക്കുമെന്ന സൂചനകളും വരുന്നുണ്ട്. ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നില്ലെന്നും ശരിയായ സമയത്ത് നടപ്പിലാക്കുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
ഹരിയാന
ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനെപ്പറ്റി പഠിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ് 2022ൽ വ്യക്തമാക്കിയിരുന്നു. ഒരു സർക്കാരിന് എല്ലാ പൗരന്മാരും തുല്യരാണെങ്കിലും ചില പ്രദേശങ്ങളിൽ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മഹാരാഷ്ട്ര
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ ഉദ്ധവ് താക്കറെയുടെ ശിവസേന പിന്തുണയ്ക്കും. മഹാരാഷ്ട്ര കോൺഗ്രസ് ഏകീകൃത സിവിൽ കോഡിനെപ്പറ്റി പഠിക്കാൻ മുൻ മുംബയ് സർവകലാശാല വൈസ് ചാൻസലർ ഭാൽചന്ദ്ര മുൻഗേക്കറുടെ നേതൃത്വത്തിൽ ഒമ്പതംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു.
മദ്ധ്യപ്രദേശ്
അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കിയിരുന്നു. വിഷയത്തെക്കുറിച്ച് പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മുമ്പ് പറഞ്ഞിരുന്നു.
ആസാം
ഉത്തരാഖണ്ഡിനും ഗുജറാത്തിനും ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി ആസാം മാറുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജനുവരിയിൽ പറഞ്ഞിരുന്നു. നിയമം ഗോത്രവർഗ വിഭാഗങ്ങൾക്ക് ബാധകമാകില്ലെങ്കിലും ശൈശവ വിവാഹത്തിനും ബഹുഭാര്യത്വത്തിനും എതിരായ 'നൂതനമായ പോയിന്റുകൾ' ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബഹുഭാര്യത്വം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി ഉന്നിപ്പറഞ്ഞിരുന്നു. ബഹുഭാര്യത്വം അവസാനിപ്പിക്കാനായി ഈ മാസത്തെ ബഡ്ജറ്റ് സമ്മേളനത്തിൽ തന്റെ സർക്കാർ ബിൽ കൊണ്ടുവരാൻ പദ്ധതിയിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗുജറാത്ത്
കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘ്‌വി ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സംസ്ഥാനം ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഭരണഘടനയുടെ നാലാം ഭാഗം ആർട്ടിക്കിൾ 44 അനുസരിച്ചാണ് എല്ലാ പൗരന്മാർക്കും ഒരു പൊതു നിയമം ബാധകമാക്കാനുള്ള തീരുമാനമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. ഏകീകൃത സിവിൽ കോഡ് ഒരു മൗലികാവകാശവും ലംഘിക്കില്ലെന്നും ഹിന്ദു വിവാഹ നിയമവും മുസ്ലീം വ്യക്തിനിയമങ്ങളും ഉൾക്കൊള്ളുമെന്നും മന്ത്രി പർഷോത്തം രൂപാല ഉറപ്പിച്ചു പറഞ്ഞിരുന്നു.
എതിർപ്പുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ
കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കുകയാണ്. കേരളത്തെ സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഏകകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്.
സർക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഏകീകൃത സിവിൽ കോഡിനോടുള്ള എതിർപ്പ് പരസ്യമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |