ദുബായ്: 2022ന്റെ രണ്ടാം പാദം മുതൽ യുഎഇ സ്വദേശിവത്കരണ ചട്ടങ്ങൾ ലംഘിച്ച 1077 സ്ഥാപനങ്ങളെ മാനവവിഭവശേഷി മന്ത്രാലയം കണ്ടെത്തി. സ്വദേശിവത്കരണ ചട്ടങ്ങൾ ലംഘിച്ച് കൊണ്ട് 1818 പൗരന്മാരെ നിയമിച്ച് ടാർഗെറ്റ് തികച്ച കമ്പനികൾക്ക് മാനവവിഭവശേഷി മന്ത്രാലയം പിഴയും ചുമത്തിയിട്ടുണ്ട്. രാജ്യത്തെ പൗരന്മാരെ തൊഴിലിടങ്ങളിൽ നിയമിക്കുന്നതിന് വേണ്ടിയാണ് യുഎഇ സ്വദേശിവത്കരണ ചട്ടങ്ങൾ കടുപ്പിച്ചത്. എന്നാൽ പല കമ്പനികളും മന്ത്രാലയത്തെ കബളിപ്പിക്കുന്ന നടപടികൾ തുടരുന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് സംഘടിപ്പിച്ചത്.
ഒരു സ്ഥാപനത്തിന് ആവശ്യമായ സ്വദേശിവത്കരണ ടാർഗെറ്റ് തികയ്ക്കുന്നതിന് വേണ്ടി നാമമാത്രമായ ജോലികളിൽ മാത്രം യുഎഇ പൗരന്മാരെ നിയമിക്കുന്ന നടപടി വ്യാപകമാകുന്നുണ്ട്. ഇത്തരം നടപടികൾക്കെതിരെയാണ് മന്ത്രാലയം കടുത്ത നടപടി സ്വീകരിക്കുന്നത്. സാമ്പത്തിക പിഴകൾ ചുമത്തുന്നതിനു പുറമേ, മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ഏറ്റവും താഴ്ന്ന വിഭാഗത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്യുന്നുണ്ട്. ഇത് സ്വകാര്യ കമ്പനികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.
നിയമം ലംഘിച്ച സ്വകാര്യ കമ്പനികൾക്ക് 20,000 ദിർഹം മുതൽ 100,000 വരെയാണ് പിഴ. ലംഘനങ്ങളുടെ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ പിഴത്തുക നിശ്ചയിക്കും. സ്വദേശിവത്കരണ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ മന്ത്രാലയത്തെ നേരിട്ട് അറിയിക്കാൻ 600590000 എന്ന നമ്പറിലേക്ക് വിളിക്കാനും നിർദ്ദേശമുണ്ട്.
2024 മുതൽ യുഎഇ സ്വദേശിവത്കരണ നിയമം കടുപ്പിച്ചിരുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട - ഇടത്തരം സ്ഥാപനങ്ങളിൽ ഒരു യുഎഇ പൗരനെയെങ്കിലും നിയോഗിക്കണമെന്ന നിയമമാണ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നത്. തിരഞ്ഞെടുക്കപ്പെട്ട 14 തൊഴിൽ മേഖലകളിലാണ് സ്വദേശിവത്കരണം പാലിക്കേണ്ടത്. യുഎഇയിൽ 20 മുതൽ 49 ജീവനക്കാരുള്ള 12,000 കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഒരാൾക്ക് വീതം ജോലി ലഭിച്ചാൽ 12,000 പേർക്ക് ജോലി ലഭ്യമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 2025 ആകുമ്പോഴേക്കും ഈ എണ്ണം രണ്ടായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |