ന്യൂഡല്‍ഹി: ജല ബോര്‍ഡ് അഴിമതിയില്‍ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പണം കൈപ്പറ്റിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ഇ.ഡിയുടെ വെളിപ്പെടുത്തല്‍. അഴിമതിയിലൂടെ ലഭിച്ച പണം എഎപി തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചുവെന്നും കേന്ദ്ര ഏജന്‍സി പറഞ്ഞു. അതേസമയം, ഇ.ഡിയുടെ ആരോപണം എഎപി തള്ളി.
ഇത് രണ്ടാമത്തെ കേസിലാണ് എഎപി നേതാക്കള്‍ അഴിമതി പണം തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചുവെന്ന് ഇ.ഡി പറയുന്നത്. നേരത്തെ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയത്തില്‍ അഴിമതിയുണ്ടെന്നും ഇതിലൂടെ ലഭിച്ച പണം ഗോവയിലെ തിരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടി ഉപയോഗിച്ചുവെന്നും ഇ.ഡി ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹി, വാരാണസി, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ചില രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തുവെന്നും കേന്ദ്ര ഏജന്‍സി വ്യക്തമാക്കി. 1.97 കോടി രൂപ മൂല്യം വരുന്ന സാധനങ്ങളും നാല് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തുവെന്നും ഇ.ഡി അറിയിച്ചു.
ഡല്‍ഹി ജല ബോര്‍ഡിലെ ചീഫ് എഞ്ചിനീയര്‍ ജഗദീഷ് അരോറ 38 കോടിയുടെ കരാര്‍ സാങ്കേതിക മികവുമായി ബന്ധപ്പെട്ട് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലാത്ത കമ്പനിക്ക് നല്‍കിയെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. അരോറയേയും കോണ്‍ട്രാക്ടര്‍ അനില്‍ കുമാര്‍ അഗര്‍വാളിനേയും ജനുവരി 31ന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹി ജല ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്ന് തെളിഞ്ഞാല്‍ അതിനെ തള്ളിപ്പറയാന്‍ ഒരു മടിയും പാര്‍ട്ടിക്കില്ലെന്ന് എഎപി കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാല്‍ ഈ കേസില്‍ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ഒരു പങ്കും ഇല്ലെന്നും അങ്ങനെയൊരു പങ്ക് തെളിയിക്കാന്‍ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.
ഒരു തെളിവുമില്ലാതെ എഎപി നേതാക്കള്‍ക്കെതിരെ വാസ്തവരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ തങ്ങള്‍ ബിജെപിയുടെ വക്താക്കളായി മാറിക്കഴിഞ്ഞുവെന്ന് ഇ.ഡി തെളിയിക്കുകയാണെന്നും എഎപി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |