ന്യൂഡൽഹി: കേന്ദ്രസർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച് കേരളം നടത്തുന്ന സമരം ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും അണിനിരക്കുന്ന പ്രക്ഷോഭം ന്യൂഡൽഹിയിലെ ജന്ദർമന്ദറിലാണ് നടക്കുന്നത്. 11 മണിക്ക് ആരംഭിക്കുന്ന സമരം ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിക്കും. കേരള ഹൗസിൽ നിന്ന് എല്ലാവരും പ്രകടനമായി സമരവേദിയിലേക്കെത്തും.
കോൺഗ്രസ് ഒഴികെ രാജ്യത്തെ പ്രധാന ദേശീയപാർട്ടികളുടെ മുഖ്യമന്ത്രിമാരടക്കമുളള നേതാക്കൾ കേരളത്തിന് പിന്തുണയേകാൻ തലസ്ഥാനത്തെത്തും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് പിണറായി വിജയൻ സ്ഥിരീകരിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദമാകാം കാരണമെന്ന്, കഴിഞ്ഞ ദിവസം കേരളാ ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
'അർഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരമെന്ന് പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സമരത്തിന് കക്ഷി രാഷ്ട്രീയത്തിന്റെ നിറമില്ല. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമാണ് ഈ സമരം. കേരളത്തിന്റെ മാത്രമല്ല, പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാനാണിത്'- അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകത്തിന് പ്രത്യേക നന്ദി
സമരത്തിൽ സഹകരിക്കാത്ത കേരളത്തിലെ കോൺഗ്രസിനെ മുഖ്യമന്ത്രി ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വിമർശിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകം പിന്തുണച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കർണാടകയുടെ സമീപനത്തിന് പ്രത്യേക നന്ദിയെന്നും അദ്ദേഹം പറഞ്ഞു. സമരത്തോട് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ മനോഭാവം അറിഞ്ഞുവച്ചുകൊണ്ടാണ് കർണാടകം പരസ്യമായി പിന്തുണ നൽകിയത്. അത് കേരളത്തിലെ കോൺഗ്രസിനുള്ള മറുപടി കൂടിയാണ്. സമരം തീരുമാനിക്കുന്നതിന് പ്രതിപക്ഷവുമായാണ് ആദ്യം ആലോചിച്ചത്. എന്നാൽ നിഷേധരൂപത്തിലായിരുന്നു മറുപടി. സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |