തിരുവനന്തപുരം: ഇന്നത്തെ കോൺഗ്രസ് നേതാക്കൾ കാരണമാണ് യുവാക്കൾ പാർട്ടി നേതൃത്വത്തിൽ വരാത്തതെന്ന് അഭിപ്രായം പങ്കുവച്ച് പിസി വിഷ്ണുനാഥ് എംഎൽഎ. യുവാക്കളെ കോൺഗ്രസിലേക്ക് കൊണ്ടുവന്നതിൽ ഉമ്മൻചാണ്ടി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി സംഘടിപ്പിച്ച അക്ഷരോത്സവത്തിൽ ഉമ്മൻചാണ്ടിയുടെ 'കാലം സാക്ഷി' എന്ന ആത്മകഥ വിഷയമാക്കിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ്.
യുവാക്കൾ പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് വന്നോട്ടെ എന്ന് കരുതാനുള്ള ആത്മവിശ്വാസം ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്കുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ദിരാഗാന്ധിയെ പോലുള്ള നേതാക്കളുള്ള കാലത്ത് വയലാർ രവി 32-ാം വയസിൽ പ്രവർത്തക സമിതിയിൽ വന്നു. ഉമ്മൻചാണ്ടി പല സ്ഥലങ്ങളിൽ നിന്നാണ് ഞങ്ങളെയൊക്കെ കണ്ടെത്തി നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നത്. അല്ലെങ്കിൽ എന്നെ പോലുള്ളവർക്ക് നേതാവോ എംഎൽഎയോ ആകാൻ കഴിയുമായിരുന്നില്ല. 2011ൽ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഏറ്റവും ചെറുപ്പക്കാരായവരോടു പോലും ആശയവിനിമയം നടത്താൻ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം'- വിഷ്ണുനാഥ് വ്യക്തമാക്കി.
അതേസമയം, പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള ശേഷി പഴയ തലമുറയ്ക്ക് ഉണ്ടായിരുന്നുവെന്ന് കാലം സാക്ഷിയുടെ എഡിറ്ററായ സണ്ണിക്കുട്ടി എബ്രഹാം പ്രതികരിച്ചു. 'ന്യൂഡൽഹിയിൽ പിടിയുള്ളവരുടെ കൂടെ നിന്നാൽ മതിയെന്നാണ് ഇന്നത്തെ സ്ഥിതി. പഴയ തലമുറയുടെ അസ്തമയത്തോടെയാണ് കെ കരുണാകരൻ, ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവരൊക്കെ വന്നത്. എംഎ ജോണിനെപ്പോലുള്ളവർ ഈ തലമുറയെ ആശയപരമായും ആദർശപരമായും വളർത്തിയെടുക്കുന്നതിൽ പങ്കുവഹിച്ചു. വിദ്യാർത്ഥി സമരക്കാരെ പൊലീസ് അടിച്ചമർത്തുമ്പോൾ ലാത്തി പുല്ലാങ്കുഴലല്ല എന്നായിരുന്നു ഇഎംഎസിന്റെ ന്യായീകരണം. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്ന് ഇഎംഎസിന്റെ മുഖത്ത് നോക്കി പറയാൻ ഉമ്മൻ ചാണ്ടി ധൈര്യം കാട്ടി'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |