മുംബയ്: കാറിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് 2.45 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. രാജ്യത്ത് വാഹനാപകട കേസുകളിൽ വിധിച്ച ഏറ്റവും വലിയ നഷ്ടപരിഹാര തുകകളിലൊന്നാണിത്. പത്തുവർഷം മുൻപ് നടന്ന അപകടത്തിലാണ് മോട്ടോർ വാഹന അപകട ട്രിബ്യൂണലിന്റെ വിധി. നഷ്ടപരിഹാരത്തിനു പുറമെ ഇത്രയും കാലത്തെ പലിശയും നൽകണം.
2014 ജൂലൈ 24ന് വൈകുന്നേരം 6.50നായിരുന്നു അപകടം. ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ജീവനക്കാരനായ പ്രിയന്ത് പതക് ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിലേക്ക് മുംബയ് അനുശക്തി നഗറിൽ വച്ച് കാർ വന്നിടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന കാറുടമ നോബിൾ ജേക്കബ്, കാർ ഇൻഷ്വർ ചെയ്തിരുന്ന ഇൻഷ്വറൻസ് കമ്പനി എന്നിവർക്കെതിരെയാണ് പ്രിയന്തിന്റെ ഭാര്യ മീര പതകും മൂന്നു പെൺമക്കളും കോടതിയെ സമീപിച്ചത്. 2014 ഡിസംബർ 19നാണ് കേസ് ഫയൽ ചെയ്തത്. മരണപ്പെടുന്ന സമയത്ത് പ്രിയന്ത് പതകിന്റെ മാസ ശമ്പളം 1.26 ലക്ഷം രൂപയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന അപകട ട്രിബ്യൂണൽ നഷ്ടപരിഹാരം കണക്കാക്കിയത്.
ബൈക്കിൽ ചെറിയ വേഗതയിൽ പോവുകയായിരുന്ന പ്രിയന്ത് പതകിനു നേരം അമിത വേഗത്തിലും അശ്രദ്ധമായും പാഞ്ഞുവന്ന കാർ ഇടിച്ചുകയറുകയായിരുന്നു എന്നാണ് ഹർജിയിൽ പറയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേ ദിവസം മരിച്ചു.
കാർ ഡ്രൈവർ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതാണ് ഒരാളുടെ ജീവൻ നഷ്ടമാവുന്ന അപകടത്തിലേക്ക് നയിച്ചതെന്ന് കുടുംബം ഹർജിയിൽ ആരോപിച്ചു. പ്രിയന്ത് പതകിന്റെ ആക്സ്മിക മരണം തങ്ങൾക്കുണ്ടാക്കിയ മനോവേദനയ്ക്ക് പുറമെ അദ്ദേഹത്തിന്റെ വരുമാനം കുടുംബത്തിനു നൽകിയിരുന്ന സുരക്ഷിതത്വം ഇല്ലാതാക്കി. ഇതിനേക്കാളെല്ലാം വലുതായി തനിക്കും മക്കൾക്കും അദ്ദേഹത്തിന്റെ സ്നേഹവും കരുതലും നഷ്ടമായെന്നും ഭാര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രിയന്ത് പതക് അശ്രദ്ധമായി വാഹനം ഓടിച്ചതുകൊണ്ടാണ് അപകടമുണ്ടായതെന്നും അതിനു അദ്ദേഹം മാത്രമാണ് ഉത്തരവാദിയെന്നും വിചാരണയ്ക്കിടെ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ആരോപിച്ചു. ബൈക്ക് യാത്രക്കാരൻ അമിത വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് പറഞ്ഞ കാർ ഡ്രൈവറുടെ വാദം അപകടത്തിനു മുമ്പ് അദ്ദേഹം ബൈക്ക് കണ്ടിരുന്നതിന്റെ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു. ബൈക്ക് അമിത വേഗത്തിലായിരുന്നെന്ന് സമ്മതിച്ചാൽ പോലും നേരത്തെ അതു കണ്ടതിനാൽ റോഡിന്റെ വീതി കൂടി കണക്കിലെടുത്ത് അദ്ദേഹത്തിന് സുരക്ഷിതമായി വാഹനം നിറുത്തുകയോ അപകടം ഒഴിവാക്കുകയോ ചെയ്യാമായിരുന്നു. അപകടത്തിനു കാർ ഡ്രൈവർ ഉത്തരവാദിയാണെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. തുടർന്നാണ് നഷ്ടപരിഹാരത്തുക കണക്കാക്കി വിധി പ്രസ്താവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |