കൊച്ചി: വിജയപാതയിലേക്ക് തിരിച്ചെത്താൻ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നു. 45 ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ടീമിന്റെ ഹോം മത്സരം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിൽ ആരാധകർ. പഞ്ചാബ് എഫ്‌സിയാണ് എതിരാളികൾ.രാത്രി 7.30നാണ് കിക്കോഫ്. ഡിസംബർ 14ന് എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെ തോൽപ്പിച്ചിരുന്നു. ഇടവേളക്ക് മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ ഒഡീഷ എഫ്.സിയോട് തോറ്റതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്നു ആ തോൽവി .
ഒഡീഷയ്‌ക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിർണായക മാറ്റങ്ങളുമായാകും മഞ്ഞപ്പട പഞ്ചാബിനെ നേരിടുകയെന്നാണ് കോച്ച് ഇവാൻ വുകോമനോവിച്ച് നൽകുന്ന സൂചന. പരിക്കേറ്റ് മടങ്ങിയ അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരനായി എത്തിയ ലിത്വാനിയ ദേശീയ ടീം ക്യാപ്ടനുംം സ്ട്രൈക്കറുമായ ഫെഡോർ സെർനിച്ച് ഒഡീഷക്കെതിരെ അവസാന മിനിട്ടുകളിൽ മാത്രമാണ് കളിച്ചത്. സ്വന്തം ആരാധകർക്ക് മുന്നിൽ പുതിയ താരത്തെ ആദ്യ ഇലവനിൽ തന്നെ കളിപ്പിക്കാനാണ് സാദ്ധ്യത.
മലയാളി താരം സച്ചിൻ സുരേഷ് തന്നെയാകും ഗോൾവല കാക്കുക. പ്രതിരോധനിരയിൽ മാറ്റമുണ്ടായേക്കില്ല. 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ടീമിന് ഇന്ന് ജയിച്ചാൽ എഫ്.സി ഗോവയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കുയരാം. ഇന്നതേതുൾപ്പെടെ 9 മത്സരങ്ങളാണ് ലീഗിൽ ഇനി ബ്ലാസ്‌റ്റേഴ്‌സിന് അവശേഷിക്കുന്നത്. ഇതിൽ അഞ്ചും എവേ ഗ്രൗണ്ടിലാണ്. ബംഗളൂരു എഫ്.സിയെ വീഴ്ത്തിയ കരുത്തുമായാണ് പാഞ്ചാബ് ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്താണ് പഞ്ചാബ്.
ലൂണയുണ്ടാകും; ഗ്യാലറിയിൽ
പരിക്കേറ്റ് മടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് നായകൻഅഡ്രിയാൻ ലൂണ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാൻ എത്തുമെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടുത്ത മാസം ലൂണ വീണ്ടും ടീമിനൊപ്പം ചേരും. നിലവിൽ മുംബൈയിൽ ചികിത്സയുടെ രണ്ടാം ഘട്ടത്തിലാണ് ലൂണ. സീസൺ തുടക്കത്തിൽ പരിക്കേറ്റ വിദേശ താരം സൊട്ടാരിയോയും മാർച്ചിൽ തിരികെയെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |