ന്യൂഡൽഹി: ഖത്തറിൽ തടവിലായിരുന്ന മുൻ ഇന്ത്യൻ നാവികരെ വെറുതെ വിട്ടു. മലയാളിയായ രാകേഷ് ഗോപകുമാർ അടക്കമുള്ള എട്ട് പേരെയാണ് വെറുതെ വിട്ടത്. 2022ലാണ് ചാരവൃത്തി ആരോപിച്ച് ഇവരെ ഖത്തർ അറസ്റ്റ് ചെയ്‌തത്.
രാകേഷ് ഗോപകുമാറിനെ കൂടാതെ നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ത്, അമിത് നാഗ്പാൽ, പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത, എന്നിവരായിരുന്നു പിടിയിലായത്. കഴിഞ്ഞ ഡിസംബറിൽ ഇവരുടെ വധശിക്ഷ ഖത്തർ സ്‌റ്റേ ചെയ്തിരുന്നു. എട്ടിൽ ഏഴ് പേരും ഇന്ത്യയിൽ തിരിച്ചെത്തിയതായി റിപ്പോർട്ടുകളുണ്ട്. മുൻ സൈനികരെ വിട്ടയക്കാനുള്ള ഖത്തർ അമീറിന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.
#WATCH | Delhi: Qatar released the eight Indian ex-Navy veterans who were in its custody; seven of them have returned to India. pic.twitter.com/yuYVx5N8zR
— ANI (@ANI) February 12, 2024
'ഖത്തറിൽ തടങ്കലിലായിരുന്ന ദഹ്റ ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യൻ പൗരന്മാരുടെ മോചനത്തെ ഇന്ത്യാ ഗവൺമെന്റ് സ്വാഗതം ചെയ്യുന്നു. എട്ട് പേരിൽ ഏഴ് പേർ ഇന്ത്യയിലേക്ക് മടങ്ങി. ഇത് സാദ്ധ്യമാക്കിയ ഖത്തർ അമീറിനെ അഭിനന്ദിക്കുന്നു.'-വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ദോഹ കേന്ദ്രമായുള്ള ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസ് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരാണ് എട്ട് പേരും. ഇന്ത്യൻ നാവികസേനയിൽ സുപ്രധാന പദവികളിലിരുന്ന ഇവർ വിരമിച്ച ശേഷമാണ് ഖത്തറിൽ ജോലിയിൽ പ്രവേശിച്ചത്. ഇറ്റാലിയൻ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ ചോർത്തിയെന്നായിരുന്നു ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |