130-0; പ്രതിപക്ഷം ബഹിഷ്കരിച്ചു
കസേരവിടാത്ത സ്പീക്കറെ വോട്ടെടുപ്പിൽ പുറത്താക്കി
പാട്ന: ബീഹാറിൽ നിതീഷ്‌കുമാറിന്റെ ജെ.ഡി.യു -ബി.ജെ.പി സഖ്യ സർക്കാർ വിശ്വാസവോട്ട് നേടി. പ്രതിപക്ഷ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ 130–0നാണ് വിജയം.243 അംഗ സഭയിൽ 122 പേരുടെ പിന്തുണ മതിയായിരുന്നു വിശ്വാസവോട്ടെടുപ്പിൽ വിജയിക്കാൻ. പ്രതിപക്ഷത്തെ നയിക്കുന്ന തേജസ്വി യാദവിനെ ഞെട്ടിച്ച് മൂന്ന് ആർ.ജെ.ഡി അംഗങ്ങൾ നിതീഷിനെ അനുകൂലിച്ച് വോട്ടുചെയ്തു. കോൺഗ്രസ്, ആർ.ജെ.ഡി, ഇടത് അംഗങ്ങളാണ് ബഹിഷ്കരിച്ചത്.
ഇന്ത്യാ മുന്നണിയെയും മഹാസഖ്യ സർക്കാരിനെയും ഉപേക്ഷിച്ച് എൻ.ഡി.എയിലെത്തിയ നിതീഷ് ജനുവരി 28നാണ് ഒൻപതാം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.ഇന്നലെ സഭ സമ്മേളിച്ചപ്പോൾ, സർക്കാർ മാറിയിട്ടും മാറാൻ തയ്യാറാകത്ത അവധ് ബിഹാരി ചൗധരിക്കെതിരെ നിതീഷ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് പാസാക്കി. അനുകൂലിച്ച് 125 പേരും എതിർത്ത് 112 പേരും വോട്ടു ചെയ്തു. തുടർന്ന് ഡെപ്യൂട്ടി സ്പീക്കറുടെ സാന്നിദ്ധ്യത്തിലായിരുന്നു സർക്കാർ വിശ്വാസ വോട്ട് നേടിയത്.
ബി.ജെ.പി: 78, ജെ.ഡി.യു: 45, ഹിന്ദുസ്ഥാൻ അവാം മോർച്ച: 4, ഒരു സ്വതന്ത്രനും ചേർന്ന് 128 അംഗങ്ങളുടെ പിന്തുണയാണ് സഭയിൽ സർക്കാരിനുള്ളത്. ആർ.ജെ.ഡി -കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റും. ചേതൻ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നീ ആർ.ജെ.ഡി അംഗങ്ങളാണ് ഇന്നലെ സർക്കാർ പക്ഷത്തേക്ക് കൂറുമാറിയത്.
വൻ നാടകീയത; ഒടുവിൽ
മൂന്നുപേർ മറുകണ്ടത്ത്
ജെ.ഡി.യു, ബി.ജെ.പി അംഗങ്ങളെ റിസോർട്ടിലേക്ക് മാറ്റി. ആർ.ജെ.ഡി, ഇടതുപക്ഷ എം.എൽ.എമാർ തങ്ങിയത് തേജസ്വി യാദവിന്റെ വീട്ടിൽ
നിതീഷ് എൻ.ഡി.എയിലേക്ക് ചാടിയതിന് പിന്നാലെ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റിയ കോൺഗ്രസ് എം.എൽ.എമാരെ ഞായറാഴ്ച രാത്രി പാട്നയിലെത്തിച്ചു
ഞായറാഴ്ച രാത്രി തേജസ്വിയുടെ വീട് വളഞ്ഞ് പൊലീസ്. ആർ.ജെ.ഡി അംഗം ചേതൻ ആനന്ദിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയെ തുടർന്നെന്ന്
ഇന്നലെ വിശ്വാസ വോട്ടെടുപ്പിന് നിയമസഭ ചേർന്നപ്പോൾ ആനന്ദിനെയും മറ്റു രണ്ട് ആർ.ജെ.ഡി അംഗങ്ങളെയും കണ്ടത് ഭരണപക്ഷത്ത്
മോദി ഗ്യാരന്റിയിൽ നിതീഷും ഉൾപ്പെടുമോ. നിതീഷ് വീണ്ടും യൂ ടേൺ പോകില്ലെന്ന് മോദിക്ക് ഉറപ്പുണ്ടോ
- തേജസ്വി യാദവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |