ഡ്രൈവറും കാർ ഉടമയും അറസ്റ്റിൽ
ആലുവ: പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണ ഏഴുവയസുകാരൻ നിഷികാന്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും നിറുത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ നെടുമ്പാശേരി മേയ്ക്കാട് ഷാൻനിവാസിൽ ഷാൻ (42), കാറിലുണ്ടായിരുന്ന ഉടമ കളമശേരി സ്വദേശിനി രഞ്ജിനി സതീശൻ (48) എന്നിവരെ ഇന്നലെ ആലുവ പൊലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച രാവിലെ പത്തോടെ ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരി ആനിക്കാടായിരുന്നു അപകടം. കുട്ടിയുടെ ശരീരത്തിൽ കാർ കയറിയത് അറിഞ്ഞില്ലെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കങ്ങരപ്പടിയിൽ ടൈലറിംഗ് കടയുള്ള രഞ്ജിനിയും സുഹൃത്ത് ഷാനും ബിസിനസ് ആവശ്യത്തിനായി പോകുകയായിരുന്നു. തെക്കേ വാഴക്കുളം ഗവ. സ്കൂൾ റോഡിൽ മുളന്തിക്കൽ ക്ഷേത്രത്തിന് സമീപം പ്രേംനിവാസിൽ പ്രജിത്തിന്റെ മകൻ നിഷികാന്തിനാണ് കാർകയറി ഗുരുതരമായി പരിക്കേറ്റത്. രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഓട്ടോറിക്ഷയുടെ പിന്നിൽ നിഷികാന്തിനൊപ്പം സഹോദരിയും ആറാംക്ളാസുകാരിയുമായ നിരഞ്ജനയും ഉണ്ടായെങ്കിലും ഉറക്കത്തിലായിരുന്നു.
അതിനാൽ എങ്ങനെയാണ് നിഷികാന്ത് റോഡിലേക്ക് വീണതെന്ന് വ്യക്തമല്ല. കുട്ടി റോഡിലേക്ക് വീണത് മനസിലാക്കിയ ഉടനെ പിതാവ് വണ്ടി നീക്കിനിറുത്തി കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് പോയി. ഓട്ടോയിൽനിന്ന് വീണാൽ ഇത്രയേറെ ഗുരുതരമായ പരിക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് സി.സി ടി.വി പരിശോധിച്ചത്. സമീപത്തെ സി.സി ടിവിയിൽ നിന്നാണ് ഓട്ടോറിക്ഷയിൽനിന്ന് വീഴുന്ന കുട്ടിയുടെ ശരീരത്തിലൂടെ തൊട്ടുപിന്നാലെവന്ന കാർ കയറിയിറങ്ങുന്ന ദൃശ്യം ലഭിച്ചത്.
നൊച്ചിമ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ് നിഷികാന്ത്. ആലുവ റെയിൽവേ സ്റ്റേഷനിൽ ലോറി ഡ്രൈവറായിരുന്ന പ്രജിത്ത് കുറച്ചുനാളായി വാഴക്കുളത്ത് ഓട്ടോറിക്ഷ ഓടിക്കുകയാണ്.
അപകടം ആശുപത്രിയിൽനിന്ന് മടങ്ങുമ്പോൾ നിഷികാന്തിന് പൊടിയുടെ അലർജി ഉള്ളതിനാൽ ആലുവയിലെ ഡോ. ടോണീസ് ആശുപത്രിയിൽ ഡോക്ടറെക്കണ്ട് മരുന്നുവാങ്ങി മടങ്ങുമ്പോഴായിരുന്നു അപകടം. പ്രജിത്ത് നേരത്തെ താമസിച്ചിരുന്നത് മാറമ്പിള്ളി അമ്പലത്തുകാവിന് സമീപമാണ്. ഇവിടത്തെ ക്ഷേത്രകമ്മിറ്റി ഭാരവാഹിയുമായിരുന്നു. ക്ഷേത്രോത്സവം നടക്കുന്നതിനാൽ മക്കളുമായി ക്ഷേത്രദർശനം നടത്തി മടങ്ങാമെന്ന ലക്ഷ്യത്തിലാണ് കുട്ടമശേരി വഴി പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |