SignIn
Kerala Kaumudi Online
Saturday, 27 July 2024 1.30 PM IST

'അവർ എന്നെ ഉപേക്ഷിച്ച് പോയതാണ്', പൊലീസിനെ വിളിക്കാൻ പറഞ്ഞത് മാവോയിസ്റ്റ് പ്രവർത്തകൻ; ആയുധധാരികളായതിനാൽ വരില്ലെന്ന് മറുപടി

maoist-suresh

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ പൊലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടത് മാവോയിസ്റ്റ് പ്രവർത്തകൻ തന്നെയെന്ന് വെളിപ്പെടുത്തൽ. പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗം ചിക്കമംഗളൂരു അങ്ങാടി സ്വദേശി സുരേഷിന് (പ്രദീപ് - 49) ആണ് പരിക്കേറ്റത്. കൂടെയുള്ളവർ ഉപേക്ഷിച്ച് പോയതാണെന്നും പൊലീസിനെ വിളിക്കാനും ഇയാൾ തന്നെയാണ് ആവശ്യപ്പെട്ടതെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പറഞ്ഞു. കണ്ണൂർ ചിറ്റാരിക്കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലാണ് പരിക്കേറ്റ സുരേഷിനെ എത്തിച്ച് മാവോയിസ്റ്റ് സംഘം കടന്നുകളഞ്ഞത്.

സാജു സേവ്യറിന്റെ വാക്കുകൾ ഇങ്ങനെ:

'വെള്ളിയാഴ്‌ച കാഞ്ഞിരക്കൊല്ലിയിൽ സ്‌കൂൾ വാർഷികച്ചടങ്ങിൽ പങ്കെടുക്കവേ വൈകിട്ട് 6.40നാണ് വാലുമൽ വാസുദേവൻ ഫോണിൽ വിളിച്ച് ചിറ്റാരിക്കോളനിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് പരിക്കുപറ്റിയ ഒരു മാവോയിസ്റ്റ് പ്രവർത്തകനെ ഏതാനുംപേർ ഉപേക്ഷിച്ചുപോയെന്നും ഉടൻ സ്ഥലത്തെത്തണമെന്നും പറഞ്ഞത്. പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് പഞ്ചായത്തംഗം ജിൽസൺ കണികത്തോട്ടത്തോടൊപ്പം സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

വിവരമറിഞ്ഞിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു പൊലീസിന്റെ മറുപടി. ഏഴുമണിയോടെ കോളനിയിലെത്തി. ചപ്പിലി കൃഷ്ണന്റെ വീട്ടിലാണ് മാവോയിസ്റ്റ് സുരേഷ് കിടന്നിരുന്നത്. കൃഷ്ണന്റെ വീട് ഒറ്റപ്പെട്ട സ്ഥലത്താണ്. കോളനിവാസികൾ ആകെ ഭയന്ന നിലയിലായിരുന്നു. ജീപ്പിന്റെ വെളിച്ചം കണ്ട് ചിലർ ഇറങ്ങിവന്നു. കൃഷ്ണനോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കി. മാവോയിസ്റ്റ് പ്രവർത്തകനാണെന്നും മൂന്നുദിവസം മുൻപ് കാട്ടാനയുടെ ആക്രമണത്തിനിരയായെന്നും നെഞ്ചിന് ചവിട്ടേറ്റിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. പൊലീസിനെ വിളിച്ചോളാനും കൂടെയുള്ളവർ ഉപേക്ഷിച്ച് പോയതാണെന്നും ഇയാൾ തന്നെയാണ് പറഞ്ഞത്.

സുരേഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും പൊലീസിനെ വിളിച്ചു. മാവോയിസ്റ്റുകൾ ആയുധധാരികളായതിനാൽ അങ്ങോട്ട് വരുന്നില്ലെന്നും ആംബുലൻസ് അയക്കാമെന്നും പൊലീസ് പറഞ്ഞു. പിന്നാലെ ഒരു നഴ്‌സുമായി ആംബുലൻസെത്തി. സുരേഷിനെ ആംബുലൻസിൽ കയറ്റി പാടാംകവലയിലെത്തി. അവിടെ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ഉടൻതന്നെ പൊലീസ് ആംബുലൻസിൽ കയറി സുരേഷിനെ കണ്ണൂ‌ർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു'

വെള്ളിയാഴ്‌ച വൈകിട്ട് ആറുമണിയോടെയാണ് കർണാടക വനത്തിൽവച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സുരേഷിനെ ആയുധധാരികളായ അഞ്ച് മാവോയിസ്റ്റ് പ്രവർത്തകർ കൃഷ്ണന്റെ വീട്ടിലെത്തിച്ചത്. സുരേഷിനെ ചികിത്സയ്ക്കാൻ മാർഗമില്ലാതെ കാട്ടിലൂടെ അലഞ്ഞ ഇവർ ഒടുവിൽ കൃഷ്ണന്റെ വീട്ടിലെത്തിച്ച് മടങ്ങുകയായിരുന്നു. ഇടതുകാലിനും നെഞ്ചിനും പരിക്കേറ്റ ഇയാളെ കമ്പുകളിൽ തുണികെട്ടി അതിലിരുത്തി എടുത്തുകൊണ്ടാണ് വന്നത്. ശേഷം വീട്ടുകാരിൽ നിന്ന് അരിയും ഭക്ഷണസാധനങ്ങളും വാങ്ങിയാണ് ഇവർ മടങ്ങിയത്.

അതേസമയം, സുരേഷിനെ പ്രവേശിപ്പിച്ച കണ്ണൂർ മെഡിക്കൽ കോളേജ് പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. ജില്ലാ പൊലീസ് മേധാവിയടക്കം വൻ പൊലീസ് സംഘം ഇന്നലെ പരിയാരത്തെത്തിയിരുന്നു. സുരേഷിനെ പ്രത്യേക സുരക്ഷയോടെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. തണ്ടർബോൾട്ട്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ആശുപത്രി പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAOIST SURESH, KANNUR, WILD ELEPHANT ATTACK, HOSPITALIZED, THUNDER BOLT, POLICE SECURITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.