മരണത്തെ മുഖാമുഖം കണ്ട അനുഭവം വിവരിച്ച് നടി രശ്‌മിക മന്ദാന. മുംബയിൽ നിന്ന് ഹൈദരബാദിലേയ്ക്കുള്ള വിമാന യാത്രയ്ക്കിടെയുണ്ടായ ഭയാനകമായ അനുഭവമാണ് താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
എയർ വിസ്‌താര ഫ്ളൈറ്റിൽ യാത്ര ചെയ്യുന്നതിനിടെ സാങ്കേതിക തകരാറുണ്ടായി. കനത്ത ടർബുലൻസും സാങ്കേതിക പ്രശ്‌നങ്ങളുംമൂലം ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനുള്ളിൽ തന്നെ വിമാനം തിരികെ മുംബയിൽ ലാൻഡ് ചെയ്യേണ്ടി വന്നു. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്‌മിക യാത്ര ചെയ്തത്. ഇങ്ങനെയായിരുന്നു ഞങ്ങളിന്ന് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് എന്ന അടിക്കുറിപ്പോടെ ശ്രദ്ധയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് രശ്‌മിക ഇൻസ്റ്റാഗ്രാമിലൂടെയാണ് സംഭവം ആരാധകരെ അറിയിച്ചത്.
രൺബീർ കപൂർ നായകനായ ബ്ളോക്ക്‌ബസ്റ്റർ ചിത്രം 'അനിമൽ' ആണ് രശ്‌മികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ലോകത്താകമാനമായി 800 കോടിയിലധികമാണ് അനിമൽ നേടിയത്. അല്ലു അർജുൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് സിനിമയായ പുഷ്പയുടെ രണ്ടാം ഭാഗത്തിലാണ് രശ്മികയിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'റെയിൻബോ', 'ദി ഗേൾഫ്രണ്ട്', 'ചാവ' എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള മറ്റ് സിനിമകൾ.
അടുത്തിടെ ഡിപ്പ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് നടി വാർത്തകളിൽ നിറഞ്ഞിരുന്നു. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിലെ പ്രതി അടുത്തിടെ അറസ്റ്റിലാവുകയും ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയിൽ രശ്മികയുടെ മുഖം മോർഫ് ചെയ്ത് ചേർത്താണ് വീഡിയോ പ്രചരിപ്പിച്ചത്. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു.
രശ്മികയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയിൽ ഡീപ് ഫേക്ക് വലിയ ചർച്ചയായത്. നടിക്ക് പിന്തുണയറിയിച്ചും ഡീപ് ഫേക്ക് വീഡിയോയിൽ നടപടി ആവശ്യപ്പെട്ടും ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേർ അന്ന് രംഗത്തെത്തിയിരുന്നു. ഡീപ് ഫേക്കിനെ കുറിച്ച് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയാ കമ്പനികൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |