കൊച്ചി: പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞുവെന്ന് കെ സുധാകരൻ എം പി. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അകത്ത് പോയെങ്കിൽ പിണറായി വിജയനും ജയിലിൽ കിടക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. സമരാഗ്നി പ്രക്ഷോഭയാത്രയുടെ വേദിയിലായിരുന്നു വിമർശനം. എറണാകുളം ജില്ലയിൽ പ്രവേശിച്ച സമരാഗ്നി ഇന്നും ജില്ലയിൽ തുടരും.
ഈ മാസം ഒമ്പതിന് ആരംഭിച്ച സമരാഗ്നി പ്രക്ഷോഭ യാത്ര പത്ത് ദിവസം പിന്നിട്ടാണ് എറണാകുളം ജില്ലയിൽ പ്രവേശിച്ചത്. ആലുവയിൽ നടന്ന പൊതു സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സമരം നയിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ചു.
മറൈൻ ഡ്രൈവിൽ നടന്ന പൊതുസമ്മേളനം തെലുങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക ഉദ്ഘാടനം ചെയ്തു. കർണാടക ഊർജ വകുപ്പ് മന്ത്രി കെ ജെ ജോർജ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. നാളെ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കെ സുധാകരനും വി ഡി സതീശനും കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂവാറ്റുപുഴയിലാണ് ജില്ലയിലെ അവസാന പൊതുസമ്മേളനം നടക്കുക. പിന്നീട് സമരാഗ്നി പ്രക്ഷോഭയാത്ര ഇടുക്കി ജില്ലയിലേക്ക് കടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |