SignIn
Kerala Kaumudi Online
Sunday, 01 September 2024 8.01 AM IST

ലീഗിന് വഴങ്ങി കോൺഗ്രസ്, രണ്ടാം രാജ്യസഭാ സീറ്റ് ലീ​ഗ് ഉറപ്പാക്കി​, അനൗദ്യോഗിക ചർച്ചയിൽ ധാരണ

Increase Font Size Decrease Font Size Print Page

kk

മലപ്പുറം: ഉമ്മൻചാണ്ടി സർക്കാരിനെ സമ്മർദ്ദത്തിലാക്കി അഞ്ചാംമന്ത്രിയെ നേടിയെടുത്തിന്റെ മാതൃകയിൽ രാജ്യസഭയിൽ രണ്ടാം സീറ്റിൽ കോൺഗ്രസുമായി ധാരണയിലെത്തി മുസ്ലിംലീഗ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കിയായിരുന്നു ലീഗിന്റെ നീക്കം.

അത് അംഗീകരിക്കാൻ കഴിയാത്ത കോൺഗ്രസിന്, പകരം രാജ്യസഭയെന്ന ലീഗ് തന്ത്രത്തിന് വഴങ്ങേണ്ടിവന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ള നേതാക്കളും നടത്തിയ അനൗദ്യോഗിക ചർച്ചയിലാണ് ധാരണ.

സിറ്റിംഗ് എം.പിമാരെ മാറ്റുന്നതിലെ പരിമിതിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗിന് അധിക സീറ്റ് അനുവദിച്ചാൽ സി.പി.എമ്മും ബി.ജെ.പിയും നടത്തിയേക്കാവുന്ന പ്രചാരണങ്ങളും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. രണ്ടാം രാജ്യസഭാ സീറ്റെങ്കിൽ ഒത്തുതീർപ്പിലെത്താമെന്ന് ലീഗ് നിലപാടെടുത്തു. നേരത്തെ രണ്ട് രാജ്യസഭാ സീറ്റുണ്ടായിരുന്നതും അതിലൊന്ന് കോൺഗ്രസിന് വിട്ടുനൽകിയതാണെന്നും ലീഗ് ചൂണ്ടിക്കാട്ടി.

അതേസമയം, ലീഗിനെ പിണക്കിയാൽ ലോക്സസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ഭയവും ഇടതുമുന്നണിയുടെ ക്ഷണത്തോട് ലീഗിന്റെ മൃദുസമീപനവുമൊക്കെ കണക്കിലെടുത്താണ് കോൺഗ്രസ് വഴങ്ങിയതെന്നാണ് സൂചന. ജൂലായിൽ കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്ന് യു.ഡി.എഫിന് ലഭിക്കും. ആ സീറ്റാണ് ലീഗ് നോട്ടമിടുന്നത്. എന്നാൽ, കോൺഗ്രസിനും ആ സീറ്ര് നിർണായകമാണ്. അതിനാൽ പാർട്ടിയിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്താമെന്നും കോൺഗ്രസ് നേതാക്കൾ ലീഗിനെ അറിയിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സാദിഖലി തങ്ങളും ഫോൺ വഴി ചർച്ച നടത്തിെയന്നും ലോക്സസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ചർച്ച വഴിമുട്ടിയിട്ടില്ലെന്നുമായിരുന്നു ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യു.ഡി.എഫ് യോഗശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും പറഞ്ഞു. നിലവിൽ അബ്ദുൾ വഹാബാണ് ലീഗിന്റെ ഏക രാജ്യസഭാ എം.പി.

ലീഗ് ലക്ഷ്യം സുരക്ഷിത സീറ്റ്

1.ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റായി കണ്ണൂരോ വടകരയോ വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം

2.സമ്മർദ്ദത്തിലൂടെ സീറ്റ് നേടിയെടുത്താലും കോൺഗ്രസ് പിന്തുണയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ലീഗ് ഭയന്നു.

3.രാജ്യസഭയാണെങ്കിൽ സുരക്ഷിതമെന്ന് കണ്ടാണ് രണ്ടാംസീറ്റിനായി സമ്മർദ്ദം ശക്തമാക്കിയത്

കോൺഗ്രസിന് പേടി

1.എൽ.ഡി.എഫിലേക്കുള്ള ക്ഷണത്തോടുള്ള ലീഗിന്റെ മൃദുസമീപനം കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നു

2.നിയമസഭ തിരഞ്ഞെടുപ്പിലടക്കം മലബാറിലെ സീറ്റുകളിൽ വിജയിക്കാൻ ലീഗിന്റെ പിന്തുണ അനിവാര്യമാണ്

3.അതിനാൽ ലീഗിനെ പിണക്കാനാകാതെ രാജ്യസഭ അവകാശവാദത്തിൽ വഴങ്ങുകയായിരുന്നു

ഇ.ടി മലപ്പുറത്തേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് മലപ്പുറത്തേക്ക് മാറാനുള്ള ഇ.ടി.മുഹമ്മദ് ബഷീറിന്റെ താത്പര്യം ലീഗ് നേതൃത്വം അംഗീകരിച്ചു. പകരം മലപ്പുറത്തെ സിറ്റിംഗ് എം.പി അബ്ദുസമദ് സമദാനി പൊന്നാനിയിൽ മത്സരിച്ചേക്കും. യു.ഡി.എഫിലെ സീറ്റ് ധാരണയ്ക്കു ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LEAGUE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.