ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഉത്തർപ്രദേശ് സുൽത്താൻപൂരിലെ കോടതി ജാമ്യം അനുവദിച്ചു. ജോഡോ ന്യായ് യാത്ര യു.പിയിലെ അമേഠിയിലൂടെ കടന്നു പോകുന്നതിനിടെ രാഹുൽ ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയിൽ നേരിട്ട് ഹാജരായി.
മുക്കാൽ മണിക്കൂറോളം രാഹുലിനെ കോടതിമുറിക്കുള്ളിൽ കസ്റ്റഡിയിൽ വച്ച ശേഷമാണ് ജാമ്യം നൽകിയത്. 25,000 രൂപയുടെ രണ്ട് ആൾജാമ്യവും സമാന തുകയുടെ വ്യക്തിപരമായ ബോണ്ടും കെട്ടിവച്ചു. തെറ്ര് ചെയ്തിട്ടില്ലെന്ന് രാഹുൽ കോടതിയെ അറിയിച്ചു. 2018ൽ ബംഗളൂരുവിലെ വാർത്താസമ്മേളനത്തിനിടെ രാഹുൽ, അമിത് ഷായെ കൊലപാതകക്കേസ് പ്രതിയെന്ന് വിളിച്ചെന്നാണ് ആരോപണം.
ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് മാനനഷ്ടക്കേസ് നൽകിയത്. കേസിൽ രാഹുലിന് കോടതി സമൻസ് അയച്ചിരുന്നു. ന്യായ് യാത്രയെ പാളം തെറ്രിക്കാനാകില്ലെന്നും രാഹുലിനെ നിശബ്‌ദനാക്കാൻ കഴിയില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.
പൊതുമുതൽ നശിപ്പിച്ചെന്ന കേസ്
അസാമിൽ ന്യായ് യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധി അടക്കം 11 കോൺഗ്രസ് നേതാക്കൾക്ക് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ (സി.ഐ.ഡി) സമൻസ്. ഫെബ്രുവരി 23ന് ഗുവാഹത്തിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകണം. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ്, അസാം പി.സി.സി അദ്ധ്യക്ഷൻ ഭുപെൻ കുമാർ ബോറ തുടങ്ങിവർക്കും അസാം സി.ഐ.ഡി സമൻസ് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |