സംഘടന പ്രവർത്തനത്തിനടക്കം ഒത്താശയ്ക്കെന്ന് ആക്ഷേപം
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അദ്ധ്യാപകരും അനദ്ധ്യാപക ജീവനക്കാരും ജോലിക്കെത്തുന്നതും പോവുന്നതും തോന്നിയപോലെ. ഇതിനായി പഞ്ചിംഗ് ഒഴിവാക്കി സൗകര്യമൊരുക്കി നൽകിയിരിക്കുകയാണ് വാഴ്സിറ്റി അധികൃതർ.
305 അദ്ധ്യാപകരും 2,262അനദ്ധ്യാപക ജീവനക്കാരുമാണ് കേരള വാഴ്സിറ്റിയിലുള്ളത്. ഇതിൽ 106 അദ്ധ്യാപകരും 833 അനദ്ധ്യാപകരും താത്കാലികക്കാരാണ്. ഡോ. പി.കെ.രാധാകൃഷ്ണൻ വൈസ് ചാൻസലറായിരിക്കെ, താത്കാലിക ജീവനക്കാർക്കടക്കം പഞ്ചിംഗ് നിർബന്ധമാക്കിയിരുന്നു. അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ പഞ്ചിംഗ് യന്ത്രങ്ങളെ കേടാക്കി. ഇത് സംഘടനാ പ്രവർത്തനത്തിനടക്കം ജീവനക്കാർക്ക് സൗകര്യമൊരുക്കാണെന്നാണ് ആക്ഷേപം.
വാഴ്സിറ്റികളിൽ നിർബന്ധമായും ബയോമെട്രിക് പഞ്ചിംഗ് സംവിധാനമേർപ്പെടുത്തണമെന്ന് പൊതുഭരണവകുപ്പ് ഉത്തരവുണ്ട്. ആരോഗ്യ, എം.ജി, കാലിക്കറ്റ് വാഴ്സിറ്റികളിൽ സംവിധാനം കാര്യക്ഷമമാണ്. കേരളയിൽ നിലവിൽ ഹാജർ പുസ്തകത്തിൽ ഒപ്പിടുന്നതാണ് രീതി. എല്ലാ ഡിപ്പാർട്ട്മെന്റുകളിലും ഹാജർ പുസ്തകമുണ്ട്. സംഘടനാ നേതാക്കൾക്കും വേണ്ടപ്പെട്ടവർക്കും സൗകര്യത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും ഒപ്പിടാം. ഇതിനെതിരെ സർക്കാർ ഇടയ്ക്കിടെ സർക്കുലർ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയുമില്ല.
സർക്കാരിന്റെ പ്രതിമാസ ഗ്രാൻഡ് മുടങ്ങുകയും വിദൂരവിദ്യാഭ്യാസ കോഴ്സുകളിൽ നിന്നുള്ള വരുമാനം കുറയുകയും ചെയ്തതോടെ കേരള വാഴ്സിറ്റി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. 30 കോടിയാണ് പ്രതിമാസ ഗ്രാൻഡ്. അക്കാഡമിക് പ്രവർത്തനങ്ങളടക്കം പ്രതിസന്ധിയിലാണെങ്കിലും ജീവനക്കാരെ കാര്യക്ഷമമായി ഉപയോഗിക്കാനും വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സേവനം നൽകാനും വാഴ്സിറ്റി തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
ഉയർന്ന വേതനം
പ്രൊഫസർ- 2,5,000 രൂപ വരെ
അസോസിയേറ്റ്- 1,75,000 വരെ
അസി. പ്രൊഫസർ- 1,25,000
ഡെപ്യൂട്ടി രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർ- 1,25,000
സെക്ഷൻ ഓഫീസർ- 80,000
പുതിയ അസിസ്റ്റന്റ്- 45,000
കടുപ്പിച്ച് മെഡിക്കൽ കമ്മിഷൻ
മെഡിക്കൽ കോളേജുകളിൽ ആധാർ അധിഷ്‌ഠിത ബയോമെട്രിക് ഹാജർ സംവിധാനം മെഡിക്കൽ കമ്മിഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
കോഴ്സുകളുടേയും സീറ്റുകളുടേയും അംഗീകാരത്തിനു അദ്ധ്യാപകരുടെ ഹാജരാണ് കമ്മിഷൻ പരിശോധിക്കുന്നത്.
പഞ്ച് ചെയ്യുമ്പോൾ കമ്മിഷൻ സെർവറിൽ രേഖയാവും. ഒരാൾക്ക് ഒന്നിലധികം കോളേജുകളിൽ ഹാജർ രേഖപ്പെടുത്താനാവില്ല.
വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാൻ പഞ്ചിംഗ് അനിവാര്യമാണ്. രാജ്യവ്യാപകമായി ഫലപ്രദമായി നടപ്പാക്കുന്ന സംവിധാനമാണ്. കേരളയിലും നടപ്പാക്കും.
-ഡോ. മോഹനൻ കുന്നുമ്മേൽ,
വൈസ്ചാൻസലർ, കേരള യൂണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |