തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയെ ചികിത്സിച്ചത് തട്ടിപ്പുകാരെന്ന് സംശയം. പാലക്കാട് സ്വദേശി ഷമീറ ബീവിയും (36) കുഞ്ഞുമാണ് മരിച്ചത്. ഷമീറയോട് സംസാരിക്കാനും മറ്റും ആശ വർക്കർമാരെ ഭർത്താവ് നയാസ് അനുവദിച്ചില്ലെന്നും അവരോട് മോശമായി പെരുമാറിയെന്നും അയൽവാസികൾ പറയുന്നു.
ഒരുമാസം മുൻപ് ഷമീറ അസുഖബാധിതയായപ്പോൾ അയൽക്കാർ അറിയിച്ചതനുസരിച്ച് ആദ്യഭാര്യയും മകളുമെത്തി കൊണ്ടുപോയെന്നും തിരികെയെത്തിയതിനുശേഷം യുവതി ആരുമായും സംസാരിക്കില്ലായിരുന്നുവെന്നും അയൽക്കാർ പറയുന്നു. ആശ വർക്കർമാർ എത്തിയപ്പോൾ നയാസ് അവരെ ശകാരിച്ചു. തന്റെ ഭാര്യയെ നോക്കാൻ തനിക്കറിയാമെന്നും അതിൽ അയൽക്കാരും ആശ വർക്കർമാരും ഇടപടേണ്ടെന്നും പറഞ്ഞു. അക്യുപംഗ്‌ചർ ചികിത്സയാണ് നൽകുന്നതെന്നും പറഞ്ഞു. രണ്ടുമൂന്ന് ദിവസം കാറിൽ ഒരു സ്‌ത്രീയും പുരുഷനും വരുന്നത് കണ്ടിരുന്നുവെന്നും അയൽക്കാർ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
അക്യുപംഗ്‌ചർ ചികിത്സയിലൂടെ ഭാര്യ പ്രസവിക്കട്ടെയെന്ന് നയാസ് പറഞ്ഞതായി മറ്റൊരു അയൽവാസിയും വെളിപ്പെടുത്തി. നയാസ് ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്നും അയൽവാസി പറഞ്ഞു. ആദ്യ പ്രസവങ്ങൾ നെടുമങ്ങാട് വച്ചായിരുന്നു നടന്നത്. അപ്പോഴും ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല. നാട്ടുകാരാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഉപേക്ഷിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഷമീറ ആശുപത്രിയിൽ പോകാത്തതെന്നും അയൽവാസി പറഞ്ഞു.
ഷമീറയ്ക്ക് ആശുപത്രിയിൽ പോകണമെന്നും ചികിത്സ തേടണമെന്നും ആഗ്രഹമുണ്ടായിരുന്നുവെന്ന് വാർഡ് കൗൺസിലർ യു ദീപിക പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടുന്നത് സംബന്ധിച്ച് സംസാരിക്കാൻ വീട്ടിലെത്തിയപ്പോൾ നയാസ് വാതിൽ തുറക്കാൻ പോലും തയ്യാറായില്ല. ഏറെ ബഹളമുണ്ടാക്കിയതിനുശേഷമാണ് അകത്തുകടക്കാനായത്. കേരളത്തിലെ ചികിത്സാ സംവിധാനം ശരിയല്ലെന്നും നേരത്തെ സിസേറിയൻ ചെയ്തത് അബദ്ധമായിരുന്നുവെന്നും സാധാരണ രീതിയിലെ പ്രസവം തന്നെ നടത്തുമെന്നും ഭർത്താവ് തീർത്തുപറഞ്ഞു. എന്നിട്ടും ഷമീറയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒടുവിൽ പൊലീസുമായി എത്തിയപ്പോൾ ഇനി തന്റെ കാര്യത്തിൽ ഇടപടേണ്ടെന്നുപറഞ്ഞ് ഷമീറ ഇറക്കിവിട്ടുവെന്നും കൗൺസിലർ വെളിപ്പെടുത്തി.
അതേസമയം, ബീമാപ്പള്ളിയിൽ ക്ളിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ആണ് യുവതിയെ ചികിത്സിച്ചതെന്ന് വിവരമുണ്ട്. ഷമീറയുടെ ആദ്യ രണ്ട് പ്രസവങ്ങൾ സിസേറിയനായിരുന്നു. മൂന്നാമത്തേത് അക്യുപംഗ്‌ചർ മതിയെന്ന് നയാസ് തീരുമാനിക്കുകയായിരുന്നു. നയാസിന്റെ ആദ്യ ഭാര്യയിലെ മകൾ അക്യുപംഗ്‌ചർ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറയുടെ പ്രസവ സമയത്ത് മകളും സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ഈ യുവതി ഉൾപ്പെടെ പ്രസവസമയത്ത് സ്ഥലത്തുണ്ടായിരുന്നവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |