ഏതു പരീക്ഷയുടെയും വിശ്വാസ്യത അതിന്റെ നടത്തിപ്പിലാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരീക്ഷയായാലും ഉദ്യോഗത്തിനായുള്ള മത്സര പരീക്ഷയായാലും സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പിന് കുറ്റമറ്റ പരീക്ഷാ നടപടികൾ അനിവാര്യമാണ്. ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെ മത്സരപരീക്ഷകളിൽ കടന്നുകൂടുന്ന നിരവധി ക്രമക്കേടുകൾ തടയാൻ പുതിയ പുതിയ മാർഗങ്ങൾ അവലംബിക്കാറുണ്ടെങ്കിലും പൂർണ വിജയമായിട്ടുണ്ടെന്നു പറയാനാവില്ല. അത്യാധുനിക വാർത്താവിനിമയ സംവിധാനങ്ങൾ ധാരാളമുള്ളപ്പോൾ പൂർണമായും കുറ്റമറ്റ പരീക്ഷാ നടത്തിപ്പ് വലിയ വെല്ലുവിളി തന്നെയാണ്. അതികർക്കശമായ ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടും രാജ്യത്തെ ഏറ്റവും ഉന്നതമായ മത്സര പരീക്ഷകളിൽപ്പോലും കൂടക്കൂടെ ചോർച്ചയും ക്രമക്കേടുകളുമൊക്കെ നടക്കാറുണ്ട്.
സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനിലേക്കു മാറ്റാൻ തീരുമാനമെടുത്തപ്പോൾ ആ ചുമതല ആരെ ഏല്പിക്കണമെന്നതിൽ സർക്കാരിനു വ്യക്തതയുണ്ടായിരുന്നില്ല. സർക്കാർ സംവിധാനങ്ങൾ അപര്യാപ്തമെന്നു തോന്നിയതുകൊണ്ടോ അതിൽ വിശ്വാസം പോരാഞ്ഞിട്ടോ എന്തോ, സ്വകാര്യ കമ്പനികളുടെ സേവനം തേടാമെന്ന ചിന്തയിലായിരുന്നു പ്രവേശന പരീക്ഷാ അധികൃതരും ഉന്നത വിദ്യാഭ്യാസ വകുപ്പും. അതിനായി ടെൻഡർ വിളിക്കുകയും ചെയ്തു. ലക്ഷത്തിലേറെ കുട്ടികൾ എഴുതുന്ന എൻജിനിയറിംഗ് പ്രവേശന പരീക്ഷ സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നതിനെതിരെ സ്വാഭാവികമായും എതിർപ്പുയർന്നിരുന്നു. ഇത്തരം പരീക്ഷാ നടത്തിപ്പിൽ പ്രാഗത്ഭ്യവും പരിചയവും തെളിയിച്ച സ്വകാര്യ കമ്പനികൾ രാജ്യത്ത് ധാരാളമുണ്ടെന്നുള്ളത് വസ്തുതയാണ്. എന്നിരുന്നാലും തൊട്ടടുത്ത് സർക്കാർ സംവിധാനമുള്ളപ്പോൾ എന്തിനു സ്വകാര്യ കമ്പനികളുടെ പിറകേ പോകണമെന്ന ചോദ്യം ഉയർന്നിരുന്നു.
ഈ ചോദ്യത്തിൽ കഴമ്പുണ്ടെന്നു ബോദ്ധ്യമായതുകൊണ്ടാവാം, എൻജിനിയറിംഗ് പ്രവേശന പരീക്ഷ സർക്കാർ സ്ഥാപനമായ സി-ഡിറ്റിനെ ഏല്പിക്കാൻ ഇപ്പോൾ തീരുമാനമായത്. അനാവശ്യ വിമർശനങ്ങളും ഭാവിയിൽ ഉണ്ടായേക്കാവുന്ന പരാതികളും ഒഴിവാക്കാൻ സഹായിക്കുന്ന തീരുമാനമാണിത്. എം.ബി.എ പ്രവേശന പരീക്ഷ ഉൾപ്പെടെ ചില പ്രധാന പരീക്ഷാ ചുമതല ഏറ്റെടുത്തിട്ടുള്ള സ്ഥാപനമാണ് സി - ഡിറ്റ്. ഇതിനാവശ്യമായ സോഫ്‌റ്റ്‌വെയറും അവരുടെ പക്കലുണ്ട്. ലക്ഷത്തിലേറെ കുട്ടികൾ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷ പൂർത്തിയാക്കാൻ ഏതാനും ദിവസങ്ങൾ എടുത്തേക്കുമെന്നൊരു പോരായ്മയുണ്ട്. സോഫ്‌റ്റ്‌വെയറിലും മാറ്റങ്ങൾ വേണ്ടിവന്നേക്കും. എന്നാൽത്തന്നെയും പ്രവേശന പരീക്ഷയുടെ രഹസ്യസ്വഭാവം പൂർണമായും നിലനിറുത്താൻ സർക്കാർ സ്ഥാപനത്തിനു കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
ചോദ്യപേപ്പർ ചോർച്ച സർക്കാർ നേരിട്ടു നടത്തുന്ന പരീക്ഷകളിലും സംഭവിക്കാറുണ്ടെന്ന് മറുവാദമുണ്ടാകാമെങ്കിലും ജനവിശ്വാസമാർജ്ജിക്കുന്നതിൽ എപ്പോഴും സർക്കാർ സ്ഥാപനങ്ങളാണ് മുന്നിൽ. ചെലവിന്റെ കാര്യത്തിലാണെങ്കിലും സർക്കാരിന് സി - ഡിറ്റായാൽ വലിയ ലാഭമാണ് ഉണ്ടാകാൻ പോകുന്നത്. സ്വകാര്യ കമ്പനികൾ മുന്നോട്ടുവച്ച നിരക്കിന്റെ നാലിലൊന്നുപോലും വേണ്ടിവരില്ല സി - ഡിറ്റിന് എന്നാണു വിവരം.
പ്രവേശന പരീക്ഷാച്ചുമതല സി-ഡിറ്റിനെ ഏല്പിക്കാൻ തീരുമാനമെടുത്ത സ്ഥിതിക്ക് ആവശ്യമായ ഒരുക്കങ്ങൾ വേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് ഇനി വേണ്ടത്. മാർച്ചിൽ പ്ളസ് ടു പരീക്ഷ കഴിഞ്ഞാൽ ഫലപ്രഖ്യാപനത്തിന് അധിക സമയമെടുക്കില്ല. അപ്പോഴേക്കും പ്രവേശന പരീക്ഷയ്ക്കുള്ള സമയമായി. ഒറ്റയടിക്ക് പൂർത്തിയാക്കാനാവില്ലെന്നതു പരിഗണിച്ച് ആവശ്യമായ തയ്യാറെടുപ്പുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |