#ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: നികുതി കുടിശ്ശികയുടെ പേരിൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ആദായനികുതി വകുപ്പ് 65 കോടി രൂപ പിഴയായി ഈടാക്കി. നികുതി കുടിശ്ശിക നടപടിക്കെതിരെ നൽകിയ പരാതി ആദായ നികുതി അപ്പീൽ ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ പണം ഈടാക്കിയത് ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും വിവിധ അക്കൗണ്ടുകളിൽ നിന്നാണ് തുക പിൻവലിച്ചതെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ പറഞ്ഞു. ഇന്ത്യയിലെ ബഹുകക്ഷി സംവിധാനത്തിന് ഭീഷണിയായേക്കാവുന്ന കേന്ദ്രസർക്കാർ ഏജൻസികളുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണ്. ഇത് അനിയന്ത്രിതമായാൽ ജനാധിപത്യം അവസാനിക്കും. ജുഡിഷ്യറിയുടെ ഇടപെടൽ അനിവാര്യമാണ്-മാക്കൻ ചൂണ്ടിക്കാട്ടി. ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാൽ പണം പിൻവലിക്കാൻ അനുമതി നൽകരുതെന്ന് കോൺഗ്രസ് ബാങ്കുകളോട് അഭ്യർത്ഥിച്ചിരുന്നു.
2018-19ൽ പാർട്ടി അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ 45 ദിവസം വൈകിയതും 2019ലെ തിരഞ്ഞെടുപ്പിൽ 199 കോടി രൂപ ചെലവഴിച്ചതിന് ആനുപാതികമായി നികുതി അടയ്‌ക്കാത്തതും ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് കോൺഗ്രസിന് 210 കോടി പിഴയിടുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു. അന്വേഷണം തീരുംവരെ 115 കോടി രൂപ ബാലൻസ് നിലനിറുത്തണമെന്ന ഉപാധിയിൽ ട്രൈബ്യൂണൽ
ഇടപെട്ട് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |