കൊൽക്കത്ത: അക്ബർ, സീത എന്നിങ്ങനെ പേരുകളുള്ള സിംഹങ്ങളെ ഒന്നിച്ച് താമസിപ്പിക്കരുതെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ വിവാദ ഹർജിയിൽ
ചോദ്യങ്ങളുന്നയിച്ച് കൽക്കട്ട ഹൈക്കോടതി. പെൺ സിംഹത്തിന് സീതാ ദേവിയുടെ പേര് നൽകിയതിലാണ് പരാതിയെന്ന് വി.എച്ച്.പിയുടെ അഭിഭാഷകൻ അറിയിച്ചപ്പോൾ സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ട് എന്ന് കോടതി ചോദിച്ചു.
ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേ. ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോ. ഇതിൽ എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെട്ടതെന്നും വിഷയത്തിൽ റിട്ട് ഹർജി എന്തിനാണ് നൽകിയതെന്നും ജൽപൈഗുരി സർക്യൂട്ട് ബെഞ്ച് ജഡ്‌ജ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു.
സീത എന്ന പേര് നൽകിയിട്ടില്ലെങ്കിൽ വാദം തുടരില്ലെന്നും അക്കാര്യം ആദ്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. പേര് നൽകിയിട്ടില്ലെന്നും ഹർജി തള്ളണമെന്നും ബംഗാൾ സർക്കാർ വാദിച്ചു. തുടർന്ന് ഹർജിക്കാർ ഉന്നയിക്കുന്ന പേര് സിംഹത്തിന് നൽകിയിട്ടുണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. പേര് നൽകിയിട്ടില്ലെങ്കിൽ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന വി.എച്ച്.പിയുടെ ഹർജി വിവാദമായിരുന്നു.
കഴിഞ്ഞ 16നാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിൽ വി.എച്ച്.പി ബംഗാൾ ഘടകത്തിന്റെ ഹർജി എത്തിയത്. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്ന് സിംഹങ്ങളെ ഇവിടെ എത്തിച്ചത്. ഇവിടെ എത്തുന്നതിനു മുമ്പ് തന്നെ ഇവർക്ക് പേരുകൾ ഉണ്ടായിരുന്നെന്നും പാർക്കിൽ എത്തിച്ചാൽ പേരുകൾ മാറ്റാറില്ലെന്നുമാണ് ബംഗാൾ വനംവകുപ്പിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |