ബംഗളൂരു: ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൂപ്പുകുത്തിയ ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നതിന് പിന്നാലെയാണ് ബൈജൂസിനെ തേടി ഇഡിയുടെ നോട്ടീസ് എത്തുന്നത്.
രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്ന് ഔദ്യോഗിക വിശദീകരണമായി പറയുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾ ബൈജു രവീന്ദ്രന്റെ പ്രതികരണം തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ല. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇഡി ബൈജൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
പിന്നാലെ ബൈജൂസിന്റെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിദേശ ധന വിനിമയ നിയമം ( ഫോറിൻ എക്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, ഫെമ) അനുസരിച്ചായിരുന്നു പരിശോധന. സ്വകാര്യ വ്യക്തികളിൽ നിന്ന് ബൈജൂസിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. പരാതികളിൽ അന്വേഷണം നടത്തുന്നതിന് ബൈജു രവീന്ദ്രനോട് ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടുവെങ്കിലും സഹകരിക്കാത്തതിനെ തുടർന്നാണ് ഇഡി അന്ന് പരിശോധന നടത്തിയത്.
2011 മുതൽ 2023 വരെ ബൈജൂസ് ആപ്പിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്ഡിഐ) 28,000 കോടിയാണ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇഡി നൽകുന്ന വിവരങ്ങൾ. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് 9,754 കോടി രൂപ കമ്പനി നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് അയച്ചതിൽ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും വേണ്ടി ചെലവഴിച്ച 944 കോടി രൂപയും ഉൾപ്പെടുന്നുണ്ട്. 2020 -21 സാമ്പത്തിക വർഷം മുതൽ കൈവശം സൂക്ഷിക്കേണ്ട സാമ്പത്തിക രേഖകൾ കമ്പനി തയ്യാറാക്കിയിട്ടില്ലെന്നും നിയമപരമായി പാലിക്കേണ്ട അക്കൗണ്ട് ഓഡിറ്റിങ്ങ് നടത്തിയിട്ടില്ലെന്നും ഇഡി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |