കോട്ടയം: ചർച്ച് ബിൽ നിലവിൽ വന്നാൽ സംസ്ഥാനത്ത് സമാധാനം തകർക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് ഓർത്തഡോക്‌സ് സഭാ അദ്ധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ.
'ചർച്ച് ബിൽ വന്നാൽ ഓരോ പള്ളിയിലും പ്രശ്നങ്ങൾ ഉണ്ടാകും. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സമാധാനത്തിന് സമവായ നിർദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് ഞങ്ങളോട് പറയാം. ചർച്ച് ബില്ലിനെക്കുറിച്ച് മുഖ്യമന്ത്രി പറയുമ്പോൾ ചർച്ച് ബിൽ ഇല്ലെന്നാണ് എൽഡിഎഫിലെ തന്നെ ഉന്നതർ ഉറപ്പ് നൽകിയത്. ചർച്ച് ബിൽ ഒരിക്കലും ഒരു പരിഹാരമല്ല. മറ്റ് സമാധാന നിർദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അത് പറയാം. ഓർത്തഡോക്‌സ് സഭയ്ക്ക് പ്രത്യേക രാഷ്ട്രീയ നിലപാടുകൾ ഇല്ല. എങ്ങനെ വോട്ട് ചെയ്യണമെന്ന് സഭയിലെ മക്കൾക്ക് അറിയാം. അവരത് ചെയ്തുകൊള്ളും. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ഓർത്തഡോക്‌സ് സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചു.' - മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ പറഞ്ഞു.
എന്നാൽ, എല്ലാവർക്കും ആരാധനാ സ്വാതന്ത്യം ഉറപ്പാക്കുന്ന ചർച്ച് ബിൽ സംസ്ഥാന സർക്കാർ ഉടൻ നടപ്പാക്കുന്നതിന് വേണ്ട സഹായം ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി സുറിയാനി ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറെ ശുഭസൂചനയാണ്. ഒരേ വിശ്വാസത്തിലും പൈതൃകത്തിലുമുള്ളവർ പരസ്പരം കലഹിച്ചിട്ട് കാര്യമില്ല. സമാധാനപരമായി കഴിയേണ്ടതുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |