വാഷിംഗ്ടൺ : യു.എസിലെ സാൻഡിയാഗോയിലുള്ള മൃഗശാലയ്ക്ക് രണ്ട് പാണ്ടകളെ നൽകാനുള്ള കരാറിൽ ഒപ്പിട്ടെന്ന് ചൈന. സ്പെയിനിലെ മാഡ്രിഡ് മൃഗശാലയുമായും കരാർ ഒപ്പിട്ടു. വാഷിംഗ്ടൺ, വിയന്ന എന്നിവിടങ്ങളിലെ മൃഗശാല അധികൃതരുമായി പാണ്ടകളുടെ കൈമാറ്റം സംബന്ധിച്ച ചർച്ച നടക്കുന്നുണ്ട്.
ചൈനയിൽ നിന്ന് പാണ്ടകളെ സൗഹൃദ സൂചകമായി മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന രീതി ' പാണ്ട നയതന്ത്രം' എന്നാണ് അറിയപ്പെടുന്നത്. 1941 മുതൽ 1984 വരെ ചൈനീസ് സർക്കാർ പാണ്ടകളെ മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകിയിരുന്നു. 1984ന് ശേഷം സമ്മാനത്തിന് പകരം നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് നൽകിവരുന്നു.
ഇത്തരത്തിൽ വിരലിലെണ്ണാവുന്ന പാണ്ടകളാണ് യു.എസിൽ ശേഷിക്കുന്നത്. മൂന്നെണ്ണത്തെ വാഷിംഗ്ടണിലെ സ്മിത്ത് സോണിയൻ നാഷണൽ മ്യൂസിയത്തിൽ നിന്ന് കഴിഞ്ഞ വർഷം ചൈനയിലേക്ക് തിരികെ കൊണ്ടുപോയിരുന്നു. പാണ്ടകളെ കാണാൻ മാത്രം നിരവധി പേർ മൃഗശാലയിലെത്തിയിരുന്നു. നിലവിൽ യു.എസിൽ അറ്റ്‌ലാൻഡ മൃഗശാലയിൽ മാത്രമാണ് പാണ്ടകൾ ഉള്ളത്. ഇവയെ ഈ വർഷം ചൈനയ്ക്ക് മടക്കി നൽകണം. ഈ അവസരത്തിലാണ് യു.എസിലേക്ക് കൂടുതൽ പാണ്ടകളെ നൽകാൻ ചൈന ധാരണയായത്.
1972ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സണിന്റെ ചൈനീസ് സന്ദർശനത്തിന് പിന്നാലെയാണ് യു.എസിലേക്ക് പാണ്ടകളെ ചൈന പാട്ടത്തിന് നൽകിത്തുടങ്ങിയത്. അതിന് മുന്നേ സമ്മാനമായി നൽകിയിട്ടുണ്ട്.
സമീപകാലത്ത് യു.എസുമായുള്ള ബന്ധം വഷളായെങ്കിലും യു.എസിന് പുതിയ പാണ്ടകളെ നൽകാൻ തയാറാണെന്ന് കഴിഞ്ഞ വർഷം അപെക് ( ഏഷ്യ - പസഫിക് ഇക്കണോമിക് കോ - ഓപ്പറേഷൻ) ഉച്ചകോടിയോടനുബന്ധിച്ച് സാൻഫ്രാൻസിസ്കോയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് വ്യക്തമാക്കിയിരുന്നു. ചൈനയിൽ മാത്രമാണ് പാണ്ടകൾ സ്വാഭാവികമായി കാണപ്പെടുന്നത്. ഏകദേശം 1,860 ജയന്റ് പാണ്ടകളാണ് ലോകത്ത് സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അവശേഷിക്കുന്നത്. ഏകദേശം 600 എണ്ണം വിവിധ പാണ്ട സെന്ററുകളിലും മൃഗശാലകളിലും പാർക്കുകളിലുമായി ജീവിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |