ദുബായ്: കഴിഞ്ഞ 18 വർഷത്തോളമായി ദുബായ് ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന അഞ്ച് ഇന്ത്യൻ പ്രവാസികൾ മോചിതരായി. തെലങ്കാനയിലെ രാജന്ന സിർസില്ല സ്വദേശികളായ ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലെം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മൺ, ശിവരാത്രി ഹൻമന്തു എന്നിവരാണ് മോചിതരായത്. ദുബായിൽ നിന്നും മോചിതരായ ഇവർ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ തിരിച്ചെത്തി. ബന്ധുക്കൾ വിമാനത്താവളത്തിൽ എത്തിയായിരുന്നു ഇവരെ സ്വീകരിച്ചത്.
2005 കാലഘട്ടങ്ങളിൽ പ്രവാസ ലോകത്തെത്തിയ ഇവർ കെട്ടിട നിർമ്മാണ മേഖലയിലാണ് ജോലി ചെയ്തിരുന്നത്. സോനാപൂർ ലേബർ ക്യാമ്പിലായിരുന്നു അന്ന് താമസം. നേപ്പാളി സ്വദേശിയായ സെക്യൂരിറ്റി ഗാർഡിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇവർ ജയിലിൽ കഴിയേണ്ടി വന്നത്.
പ്രവാസി സംഘവും നേപ്പാളി സെക്യൂരിറ്റി ഗാർഡും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം ശാരീരിക ആക്രമണത്തിലേക്ക് കടന്നു. നിർഭാഗ്യവശാൽ സംഭവം നേപ്പാളിയുടെ മരണത്തിൽ കലാശിച്ചു. നേപ്പാളി സ്വദേശിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഇവർക്കുണ്ടായിരുന്നില്ലെന്നും മരണം അബദ്ധവശാൽ സംഭവിച്ചതാണെന്നും തെലങ്കാന ഗൾഫ് എൻആർഐ സെൽ കൺവീനർ എസ്‌വി റെഡ്ഡി പറഞ്ഞു.
കേസ് അന്വേഷണത്തിന് ശേഷം ദുബായ് കോടതിയിൽ നടന്ന വിചാരണയിൽ പ്രതികൾക്ക് 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. പിന്നീട് അപ്പീൽ പ്രകാരം ശിക്ഷ 25 വർഷമായി ദീർഘിപ്പിച്ചു. സാമൂഹ്യ സംഘടനകളുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും തെലങ്കാന സർക്കാരിന്റെയും പങ്കാളിത്തം ഒന്നുകൊണ്ട് മാത്രമാണ് 18 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളെ മോചിപ്പിക്കാൻ സഹായിച്ചതെന്ന് എസ്‌വി റെഡ്ഡി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |