മലപ്പുറം: സംസ്ഥാനത്ത് വേനൽച്ചൂടിനൊപ്പം വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ വൈദ്യുതി നിയന്ത്രണമടക്കം ഏർപ്പെടുത്തിയേക്കാമെന്ന സാഹചര്യമുണ്ട്. എന്നാൽ ഈ ആശങ്കകളൊന്നും കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിലെ ഗുണഭോക്താക്കൾക്കില്ല. ജില്ലയിലെ 1,312 പുരപ്പുറങ്ങളിൽ നിന്നായി 5,174 കിലോവാട്ട് സോളാർ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 3,227 വീടുകളിലായി 14,565 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാന്റുമായി ബന്ധിപ്പിക്കേണ്ട ത്രീ ഫേസ് നെറ്റ് മീറ്ററുകൾ വിതരണം ചെയ്യുന്നതിൽ കെ.എസ്.ഇ.ബി നേരത്തെ കാലതാമസം വരുത്തിയത് പദ്ധതിയുടെ വേഗം കുറച്ചിരുന്നു. ഇതു പരിഹരിക്കപ്പെടുകയും വേനലിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വേഗം കൂട്ടാനാണ് അധികൃതരുടെ തീരുമാനം.
ചില്ലറയല്ല സബ്സിഡി
പുരപ്പുറം സൗരോർജ്ജ പദ്ധതിയിൽ ഒന്ന് മുതൽ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾക്ക് 40 ശതമാനവും നാല് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾക്ക് ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനവും തുടർന്ന് ഓരോ കിലോവാട്ടിനും 20 ശതമാനവും എന്ന രീതിയിലാണ് കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നത്. 10 കിലോവാട്ടിന് മുകളിൽ സബ്സിഡിയില്ല. സബ്സിഡി കിഴിച്ചുള്ള തുക മാത്രമേ ഉപഭോക്താക്കൾ നൽകേണ്ടതുള്ളൂ. പ്ലാന്റുകൾ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബി വഴി ഉപഭോക്താക്കൾ തന്നെ തിരഞ്ഞെടുക്കുന്ന ഡെവലപ്പർമാരാണ്. പദ്ധതി നിർവഹണത്തിന് 37 കമ്പനികളെ എംപാനൽ ചെയ്തിട്ടുണ്ട്.
പുരപ്പുറം തരും ലാഭം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |