ന്യൂഡൽഹി: ജോലി തേടിപ്പോയ ചില ഇന്ത്യക്കാർ റഷ്യയിലെ യുദ്ധമേഖലയിൽ കുടുങ്ങിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇവരെ മോചിപ്പിക്കാൻ ശ്രമം നടത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരെ വാഗ്നർ സേനയിൽ ചേരാൻ നിർബന്ധിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചു. 12 ഇന്ത്യക്കാരാണ് റഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്.
'കുറച്ച് ഇന്ത്യൻ പൗരന്മാർ റഷ്യയിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെ മോചിപ്പിക്കാൻ റഷ്യൻ അധികാരികളുമായി ചർച്ച നടത്തും. എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം. സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കുക.'- വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.
തെലങ്കാനയിൽ നിന്ന് രണ്ടുപേരും കർണാടകയിൽ നിന്ന് മൂന്നുപേരും ഗുജറാത്തിലും യുപിയിൽ നിന്നും ഒരാൾ വീതവും കാശ്‌മീരിൽ നിന്ന് രണ്ടുപേരുമാണ് റഷ്യയിലെ മരിയുപോൾ, ഹാർകീവ്, ഡോണെട്‌സ്‌ക് എന്നിവിടങ്ങളിലായി കുടുങ്ങിയത്. റഷ്യൻ സർക്കാർ ചെലവ് വഹിക്കുന്ന വാഗ്നർ ഗ്രൂപ്പിന്റെ സ്വകാര്യ സൈന്യത്തിൽ അംഗങ്ങളാകാനാണ് ഇവർക്കുമേൽ സമ്മർദം ചെലുത്തുന്നത്. സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന് ഫൈസൽ ഖാൻ എന്ന യൂട്യൂബ് വ്ലോഗറുടെ വീഡിയോ കണ്ടാണ് ഇവർ ഏജന്റിനെ സമീപിക്കുന്നത്. 3.5 ലക്ഷം രൂപ വീതമാണ് ഇരകളായ ഓരോ യുവാക്കളും ഏജന്റുമാർക്ക് നൽകിയത്.
സൈന്യത്തിൽ ചേർന്ന് യുക്രെയിനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങൾക്ക് മേലെ സമ്മർദമുണ്ടെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവാക്കൾ വീഡിയോയിലൂടെ ബന്ധുക്കളോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എം പി അസറുദ്ദീൻ ഒവൈസിയും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്.
യുദ്ധത്തിന് പോകാനോ സൈന്യത്തിൽ ചേരാനോ വന്നവരല്ല തങ്ങളെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും യുവാക്കൾ വീഡിയോ സന്ദേശത്തിൽ പറയുന്നു. ഫൈസൽ ഖാൻ ജോലി തട്ടിപ്പിൽ ഇടനിലക്കാരനാണെന്നും ഇപ്പോൾ ദുബായിലാണുള്ളതെന്നും മുംബയിൽ ഇയാൾക്ക് രണ്ട് സഹായികളുണ്ടെന്നും യുവാക്കൾ ആരോപിച്ചു. യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |