കൊൽക്കത്ത: ബംഗാളിലെ ഹൗറയിൽ പെൺവാണിഭം നടത്തിയെന്ന കേസിൽ ബി.ജെ.പി നേതാവ് സബ്യസാചി ഘോഷ് അറസ്റ്റിൽ. സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനും കൂട്ടാളികൾക്കുമെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബി.ജെ.പി നേതാവിന്റെ അറസ്റ്റ്. വിഷയത്തിൽ
സബ്യസാചിയുടെ ഹൗറയിലെ ഹോട്ടലിൽ നിന്ന് പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്തതായി തൃണമൂൽ നേതാക്കൾ പ്രതികരിച്ചു. സ്ത്രീകളെയല്ല, കൂട്ടിക്കൊടുപ്പുകാരെ സംരക്ഷിക്കുന്ന പാർട്ടിയാണ് ബി.ജെ.പി എന്ന് തൃണമൂൽ നേതാക്കൾ പ്രതികരിച്ചു. "ഹൗറയിൽ ബി.ജെ.പി നേതാവ് സബ്യസാചിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ കുട്ടികളെയുൾപ്പെടെ പെൺവാണിഭം നടത്തിയതായി കണ്ടെത്തി. 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇതാണ് ബിജെപി. അവർ പെൺകുട്ടികളെ സംരക്ഷിക്കുന്നവരല്ല. കൂട്ടിക്കൊടുപ്പുകാരെ സംരക്ഷിക്കുന്നവരാണ്.’’– തൃണമൂൽ എക്‌സിൽ കുറിച്ചു. ബി.ജെ.പി വനിതാ നേതാക്കളെ സന്ദേശ്ഖാലി സന്ദർശിക്കുന്നതിൽ നിന്ന് സർക്കാർ വിലക്കിയിരുന്നു. പിന്നാലെയാണ് ബി.ജെ.പി നേതാവിനെതിരായ കേസ്.
ഷാജഹാൻ ശൈഖിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
അതിനിടെ ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഷാജഹാന്റെ വീട്ടിലുൾപ്പെടെ ആറിടങ്ങളിൽ റെയ്ഡ് നടന്നു. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ജനുവരിയിൽ ഷാജഹാന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി സംഘത്തെ ആൾക്കൂട്ടം മർദ്ദിച്ചത് വൻ വിവാദമായിരുന്നു. പിന്നാലെ ഷാജഹാൻ ഒളിവിൽ പോയി. ഷാജഹാനും കൂട്ടാളികൾക്കുമെതിരെ ലൈംഗികാതിക്രമമുൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി സന്ദേശ്ഖാലിയിലെ സ്ത്രീകൾ രംഗത്തെത്തി. ഇതോടെ സന്ദേശ്ഖാലി പ്രതിഷേധം ദേശീയ ശ്രദ്ധ നേടി.
നിരവധി സ്ത്രീകളാണ് ഇയാൾക്കെതിരേ ലൈംഗികപീഡനപരാതി ഉന്നയിച്ചത്. കൂടാതെ ഭൂമികൈമാറ്റക്രമക്കേടുകളും ഉന്നയിക്കപ്പെട്ടു. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളും ഷാജഹാനും കൂട്ടർക്കുമെതിരേ ആരോപിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |