തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം അംഗീകരിച്ചും നടപ്പാക്കാമെന്ന് ഉറപ്പുനൽകിയും കേരളം സത്യവാങ്മൂലം നൽകിയതോടെ പി.എം-ഉഷ (പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ) പ്രകാരം കിട്ടേണ്ട 700കോടിയുടെ സഹായം ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഉറപ്പായി. കേന്ദ്രനയം അംഗീകരിച്ച് ധാരണാപത്രം ഒപ്പിടാത്തതിനാൽ 700കോടിയുടെ സഹായം തുലാസിലായെന്ന്
'കേരളകൗമുദി' നവംബർ 24ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഉന്നതതല ചർച്ചകൾക്കുശേഷം പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയി കേന്ദ്രനയം അംഗീകരിച്ച് ധാരണാപത്രം ഒപ്പിട്ട് ഡൽഹിക്കയച്ചു.
സർവകലാശാലകൾക്ക് 100കോടി വീതവും കോളേജുകൾക്ക് അഞ്ചുകോടി വീതവും കിട്ടുന്ന പദ്ധതിയാണിത്. 60% കേന്ദ്രത്തിന്റെയും 40% സംസ്ഥാനത്തിന്റെയും വിഹിതമാണ്. കേരളത്തിന്റെ ധാരണാപത്രം കിട്ടാൻ വൈകിയതിനാൽ ആദ്യഘട്ടത്തിൽ പണം അനുവദിച്ചിട്ടില്ല. സർവകലാശാലകളുടെയും കോളേജുകളുടെയും പ്രോജക്ടുകൾ അപ്‌ലോഡ് ചെയ്യാൻ ഉടൻ പോർട്ടൽ തുറന്നുനൽകുമെന്നും രണ്ടാംഘട്ടത്തിൽ പണം അനുവദിക്കുമെന്നും കേന്ദ്രം ഉറപ്പുനൽകി. അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പുറമേ അദ്ധ്യാപകരുടെ പരിശീലനം, ഗവേഷണം എന്നിവയ്ക്കും പി.എം-ഉഷയിൽ നിന്ന് പണംകിട്ടും. കേരള, എം.ജി, കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് സർവകലാശാലകൾ 100കോടിവീതം സഹായത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
നാലുവർഷ ബിരുദം അടുത്തവർഷം നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും ദേശീയവിദ്യാഭ്യാസനയം അതേപടി അംഗീകരിക്കില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. നാലു വർഷബിരുദത്തിൽ ആദ്യവർഷം മുതൽ എക്സിറ്റ് അനുവദിച്ചാൽ വിദ്യാർത്ഥികളില്ലാതെ കോളേജുകൾ പൂട്ടേണ്ടിവരുമെന്നും നിലവിലെ ക്രെഡിറ്റുകൾ വിദ്യാർത്ഥികൾക്ക് ഏത് വാഴ്സിറ്റിയിലേക്കും കോളേജിലേക്കും മാറ്റാനാവണമെന്നും കേരളം നിലപാടെടുത്തു. എന്നാൽ ദേശീയനയം നടപ്പാക്കുമെന്ന് ഉറപ്പുനൽകാതെ പി.എം-ഉഷയുടെ പണം നൽകില്ലെന്ന് കേന്ദ്രവും അറിയിച്ചു. ഒടുവിൽ 700കോടി നഷ്ടമാവുമെന്നായതോടെ കേരളം വഴങ്ങുകയായിരുന്നു.
പണം കിട്ടാൻ
2കടമ്പകൾ
1)സർവകലാശാലകളും ഗവ., എയ്ഡഡ്, സ്വയംഭരണ കോളേജുകളും തയ്യാറാക്കിയ പ്രോജക്ടുകൾ പി.എം-ഉഷ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇതിന് ഒരുമാസമെടുക്കും.
2)പ്രോജക്ടുകളിൽ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പരിശോധനയ്ക്കു ശേഷം പ്രോജക്ട് അപ്രൂവൽ ബോർഡ് യോഗംചേർന്നാണ് പണം അനുവദിക്കുക.
565കോടി
നേരത്തേ രണ്ടുഘട്ടങ്ങളായി കേരളത്തിന് ലഭിച്ച സഹായം
161
സ്ഥാപനങ്ങളിൽ ഈതുകകൊണ്ട് ക്ലാസ്‌മുറി, ലൈബ്രറി, ലാബ് നിർമ്മിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |