കൊച്ചി: പന്ത്രണ്ടുവർഷംകൊണ്ട് പടുത്തുയർത്തിയ വ്യവസായ സാമ്രാജ്യത്തിൽനിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തേക്ക്. ഇന്ന് നടന്ന ഓഹരി ഉടമകളുടെ അസാധാരണ പൊതു യോഗം ബൈജു രവിന്ദ്രനെയും മറ്റ് കുടുംബാംഗങ്ങളെയും മാനേജ്മെന്റ് പദവികളിൽ നിന്ന് പുറത്താക്കാനുള്ള പ്രമേയത്തിന് അംഗീകാരം നൽകി. അറുപത് ശതമാനം ഉടമകളും പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. എന്നാൽ മാർച്ച് പതിമൂന്നിന് കർണാടക ഹൈക്കോടതിയുടെ തീരുമാനം വരെ ബൈജുവിന് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്ത് തുടരാം.
ഇതിനിടെ കമ്പനിയുടെ മിസ്മാനേജ്മെന്റും നിക്ഷേപവഞ്ചനയും കണക്കിലെടുത്ത് ബൈജു രാമചന്ദ്രനെയും കുടുംബത്തെയും ഭരണച്ചുമതലകളിൽ നിന്ന് പുറത്താക്കി പുതിയ ബോർഡിന് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാന നിക്ഷേപകർ കമ്പനി ലാ ബോർഡിനെ സമീപിച്ചു. ബൈജൂസിന്റെ അവകാശ ഓഹരി വില്പന അസാധുവാക്കണമെന്നും ഫോറൻസിക് ഓഡിറ്റ് വേണമെന്നും സ്യൂട്ട് ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രൊസൂസ്, ജനറൽ അറ്റ്ലാന്റിക്, സോഫിന, പീക്ക് എക്സ്.വി പാർട്ട്ണേഴ്സ് എന്നീ നിക്ഷേപ ഗ്രൂപ്പുകളാണ് ട്രിബ്യൂണലിന്റെ ബംഗളൂരു ബെഞ്ചിനെ സമീപിച്ചത്. ടൈഗർ ഗ്ളോബൽ, ഓൾ വെഞ്ചേഴ്സ് എന്നിവയുടെ പിന്തുണയോടെയാണ് പുതിയ നീക്കം.
2022ൽ ബൈജുവിന്റെ വ്യക്തിഗത ആസ്തി 30,600 കോടി രൂപയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ബൈജൂസിന്റെ മൂല്യം 2200 കോടി ഡോളറിൽ നിന്ന് ഇരുന്നൂറ് കോടി ഡോളറിൽ താഴെയെത്തി. ഓൺലൈൻ ട്യൂഷൻ രംഗത്ത് പുതിയ വഴി വെട്ടിത്തെളിച്ച് 2011ലാണ് ബൈജു രവീന്ദ്രന്റെ യാത്ര തുടങ്ങിയത്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ട്യൂഷന് ആവശ്യക്കാർ ഏറിയതും വലിയ നേട്ടമായി. വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങിയതോടെ പതനം പൂർണമായി.
അതേസമയം ഓഹരി ഉടമകളുടെ പൊതുയോഗത്തിലെ തീരുമാനങ്ങൾ സാധുതയില്ലെന്ന് കമ്പനി സി.ഇ.ഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ വ്യക്തമാക്കി. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു, ഭാര്യ ദിവ്യ ഗോകുൽനാഥ്, റിജു രവീന്ദ്രൻ എന്നിവർ പങ്കെടുക്കാത്തതിനാൽ യോഗ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്നും ഓഹരി ഉടമകൾക്കയച്ച സന്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |