വാഷിംഗ്ടൺ: 50 വർഷങ്ങൾക്ക് ശേഷം ചന്ദ്രനിലിറങ്ങി യു.എസിന്റെ ആളില്ലാ പേടകം. ടെക്സസ് ആസ്ഥാനമായുള്ള ഇൻറ്റൂറ്റിവ് മെഷീൻസ് എന്ന സ്വകാര്യ സ്പേസ് കമ്പനിയുടെ ' ഒഡിസീയസ് ( ഒഡീ / ഐ.എം - 1 ) ' ലാൻഡർ ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 4.53ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപമുള്ള മലാപെർട്ട് എ ഗർത്തത്തിൽ ഇറങ്ങി. പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചുതുടങ്ങി. ഏഴ് ദിവസം ചാന്ദ്രോപരിതലത്തിലെ അന്തരീക്ഷം പഠിക്കും.
ഫെബ്രുവരി 15ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 11നാണ് അവസാനമായി യു.എസിന്റെ ഒരു ലാൻഡർ ( അപ്പോളോ 17 - ചലഞ്ചർ ) ചന്ദ്രനിലിറങ്ങിയത്.
അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ കൊമേഴ്ഷ്യൽ ലൂണാർ പേലോഡ് സർവീസസ് പ്രോഗാമിന്റെ ഭാഗമായിട്ടായിരുന്നു ഒഡിസീയസിന്റെ വിക്ഷേപണം. ചന്ദ്രനിലിൽ വിജയകരമായി ഇറങ്ങുന്ന ആദ്യ സ്വകാര്യ ലാൻഡർ എന്ന റെക്കാഡ് ഇനി ഒഡിസീയസിനാണ്. യു.എസ്, റഷ്യ, ഇന്ത്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സ്പേസ് ഏജൻസികളുടെ പേടകങ്ങളാണ് ഇതുവരെ ചന്ദ്രനിൽ ലാൻഡ് ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |