തിരുവനന്തപുരം: രാജ്യത്തെ രണ്ടാമത്തെ റോക്കറ്റ് നിലയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 28ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കുലശേഖരപട്ടിണത്ത് തറക്കല്ലിടും.രണ്ടുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും.പുതുക്കപ്പാത്ത്,പള്ളാകുറിച്ചി,മാതവൻകുറിച്ചി സ്ഥലങ്ങളിലായി 2233ഏക്കർ ഭൂമിയിലാണ് റോക്കറ്റ് കേന്ദ്രം. 950കോടിരൂപയാണ് ചെലവ്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി.
ചെറിയ റോക്കറ്റുകൾ ഉപയോഗിച്ചുള്ള വിക്ഷേപണം സമീപഭാവിയിൽ ഇവിടെ നിന്നാവും. വൻകിട റോക്കറ്റ് വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ തുടരും.
ഐ.എസ്.ആർ.ഒ. പുതുതായി വികസിപ്പിച്ച സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചുള്ള വിക്ഷേപണമാണിവിടെ നടക്കുക.വളരെ ചെറിയ ചെലവിൽ ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ കഴിയും. ഇന്ധനവും കുറച്ച് മതി. വിക്ഷേപണത്തിന് സജ്ജമാവാൻ ഒരാഴ്ചയോളം മതിയാകും.
കഴിഞ്ഞ വർഷം ഫെബ്രുവരി 10ന് എസ്.എസ്.എൽ.വിയുടെ രണ്ടാമത്തെ വിക്ഷേപണം വിജയകരമായിരുന്നു. ഇ.ഒ.എസ്.07 ഉപഗ്രഹവും ആസാദിസാറ്റ് ,ജാനുസ് എന്നീ രണ്ടുകുഞ്ഞൻ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയെക്കാൾ വിക്ഷേപണത്തിന് ഭൂമിശാസ്ത്രപരമായി ഏറെ സൗകര്യപ്രദമാണ് കുലശേഖരപട്ടിണം നിലയം.റോക്കറ്റുകൾ ശ്രീലങ്കയുടെ മുകളിൽ കൂടിപോകുന്നത് ഒഴിവാക്കാൻ തെക്കുകിഴക്കേ ദിശയിലേക്ക് തൊടുത്തശേഷം തിരിഞ്ഞാണ് ദക്ഷിണധ്രുവം ലക്ഷ്യമാക്കിപായുന്നത്. കുലശേഖരപട്ടിണത്തിൽ നിന്നാണെങ്കിൽ നേരെ തെക്ക് ദിശയിലേക്ക് വിക്ഷേപിക്കാനാകും.ഇത് വിക്ഷേപണത്തിലെ സങ്കീർണ്ണത കുറയ്ക്കും.
ലക്ഷ്യം സ്വകാര്യ നിക്ഷേപം
1.എസ്.എസ്.എൽ.വി റോക്കറ്റിനുള്ള വിക്ഷേപണത്തറയാണ് ഇവിടെ ഒരുക്കുന്നത്.
രണ്ടു മീറ്റർ വ്യാസവും 34മീറ്റർ ഉയരവുമുള്ള മൂന്ന് ഭാഗങ്ങളുള്ള ചെറുറോക്കറ്റാണ് എസ്.എസ്.എൽ.വി.120ടണ്ണാണ് ഭാരം. 500കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ 500കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിനാകും.
2. എസ്.എസ്.എൽ.വി.സ്വകാര്യമേഖലയിൽ നിർമ്മിച്ച് വിക്ഷേപണങ്ങൾ നടത്താനാണ് തീരുമാനം. ഇത് ബഹിരാകാശമേഖലയിൽ വൻതോതിൽ സ്വകാര്യനിക്ഷേപം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
ഇതോടുചേർന്ന് തമിഴ്നാട് സർക്കാർ 2000ഏക്കർ ഭൂമി ഏറ്റെടുത്ത് സ്വകാര്യ സ്പെയ്സ് ഇൻഡസ്ട്രിയൽ ആൻഡ് പ്രൊപ്പല്ലന്റ് പാർക്ക് നിർമ്മിക്കുന്നുണ്ട്. റോക്കറ്റ് നിലയം പൂർത്തിയാകുന്നതിനൊപ്പം ഇതിന്റെ നിർമ്മാണവും പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |